പ്രകോപന പ്രസംഗം അമിത് ഷായ്‌ക്കെതിരെ, നിയമനടപടിയെടുക്കുമെന്ന് മമത

Sunday 26 April 2026 12:26 AM IST

കൊൽക്കത്ത: 'തൃണമൂൽ കോൺഗ്രസിലെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കുമെന്ന' കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്തുതരം ഭാഷയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉപയോഗിക്കുന്നത് ? ആ പദവിയിലിരിക്കുന്നയാൾ ഒരു കാരണവശാലുംം ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ്. ഇതാണ് മനോഭാവമെങ്കിൽ ബംഗാളിൽ ഒരുകാലത്തും വിജയിക്കാൻ പോകുന്നില്ല. പരാമർശങ്ങൾക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹൂഗ്ലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മമത വ്യക്തമാക്കി.

അതേസമയം, തൃണമൂൽ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് അമിത് ഷാ ഇന്നലെയും ആവർത്തിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജെ.പി നദ്ദ, അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ ഇന്നലെ ബി.ജെ.പിക്കായി ബംഗാളിൽ പ്രചാരണത്തിനെത്തി. തൃണമൂൽ കോൺഗ്രസിന് പിന്തുണ അറിയിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരും റാലികളിൽ പങ്കെടുത്തു. ഹൂഗ്ലിയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തതിന് അറസ്റ്റിലായവരിൽ ഒരാൾ അസാമിലെ ബി.ജെ.പി നേതാവാണെന്ന് തൃണമൂൽ ആരോപിച്ചു. ദൃശ്യങ്ങളും പുറത്തുവിട്ടു.

മമതയും മോദിയും ഒരുപോലെയെന്ന് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയും മമതയും ഒരുപോലെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ദരിദ്രരെ സഹായിക്കുന്നതിനുപകരം സമ്പന്നർക്കൊപ്പം നിൽക്കുന്നു. മമത ബംഗാളിലാണെങ്കിൽ മോദി ലോകമെമ്പാടുമുള്ള സമ്പന്നരെ സഹായിക്കുന്നു. അവർക്ക് അധികാരം വേണം. പക്ഷേ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നില്ല. മോദി സർക്കാ‌ർ തനിക്കെതിരെ കേസെടുക്കുന്നു. എന്നാൽ മമതയ്‌ക്കെതിരെ കേസില്ല. ബി.ജെ.പിയുമായി മമത നേരിട്ടു ഏറ്റുമുട്ടാത്തതു കൊണ്ടാണിത്. മോദി എവിടെ പോയാലും വെറുപ്പും ഭയവും പ്രചരിപ്പിക്കുന്നു. രാജ്യം രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വിദ്വേഷവും അക്രമവും കോൺഗ്രസിന്റെ ഐക്യവും സാഹോദര്യവും തമ്മിലാണ് പോരാട്ടം. ഹൂഗ്ലി ജില്ലയിലെ സേറംപോറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.