തെലങ്കാന രാഷ്ട്ര സേന; പുതിയ പാർട്ടി രൂപീകരിച്ച് കെ.കവിത
ഹൈദരാബാദ്: അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പാർട്ടി രൂപീകരിച്ച് മുൻ ബി.ആർ.എസ് നേതാവും തെലങ്കാന മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത. തെലങ്കാന രാഷ്ട്രസേന (ടി.ആർ.എസ്) എന്നാണ് പേര്. ബി.ആർ.എസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിനുശേഷമാണ് സ്വന്തം പാർട്ടി രൂപീകരിക്കുന്നത്. സഹോദരനും ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റുമായ കെ.ടി. രാമറാവുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി പുറത്താക്കിയത്. ബി.ആർ.എസ് നേതാക്കളായ മുൻ മന്ത്രി ടി. ഹരീഷ് റാവു, മുൻ എം.പി സന്തോഷ് കുമാർ എന്നിവർക്കെതിരെയ കവിത നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബി.ആർ.എസിന്റെ പഴയ പേരായ ടി.ആർ.എസിനെ (തെലങ്കാന രാഷ്ട്ര സമിതി) ഓർമ്മിപ്പിക്കുന്നതാണ് പുതിയ പാർട്ടി.
പ്രദേശിക അഭിലാഷങ്ങൾക്കായി
തെലങ്കാനയുടെ പ്രാദേശിക അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ആർ.എസ് രൂപീകരിക്കപ്പെട്ടതെന്നും എന്നാൽ അവരുടെ പ്രവർത്തനം പാർട്ടിയുടെ ആത്മാവിനെ തന്നെയും മാറ്റിയെന്നും കവിത പറഞ്ഞു. അത് ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോകാൻ കാരണമായി. ഒരു പാർട്ടി അതിന്റെ അടിസ്ഥാനവിഷയത്തിൽനിന്ന് വ്യതിചലിച്ചാൽ പിന്നെ നിലനിൽപ്പുണ്ടാകില്ല. തെലങ്കാനയുടെ പൂർത്തീകരിക്കപ്പെടാത്ത അജണ്ടയും അഭിലാഷങ്ങളും നിറവേറ്റാൻ ഒരു പ്രാദേശിക പാർട്ടി നമുക്ക് വേണം. നമ്മുടെ പാർട്ടി അതായിരിക്കും- മുനീറാബാദിൽ നടന്ന ചടങ്ങിൽ പാർട്ടി പ്രഖ്യാപിച്ചുകൊണ്ട് കവിത പറഞ്ഞു. 2029ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പറഞ്ഞു.