ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് മോദി; വെെറ്റ് ഹൗസിലെ വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി

Sunday 26 April 2026 10:26 AM IST

ന്യൂഡൽഹി: വെെറ്റ്‌ഹൗസിലെ മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയയെയും വെെസ് പ്രസിഡന്റ് ജെ ഡി വാൻസും സുരക്ഷിതമാണെന്ന വാർത്ത കേട്ടപ്പോൾ ആശ്വാസം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി എക്സിൽ കുറിച്ചു.

'വാഷിംഗ്‌ടൺ ഡിസിയിലെ ഹോട്ടലിൽ ഉണ്ടായ വെടിവയ്പ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രഥമ വനിതയ്ക്കും വെെസ് പ്രസിഡന്റിനും പരിക്കേൽക്കാതെ സുരക്ഷിതരായിരിക്കുന്നുവെന്നതിൽ ആശ്വാസമുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. അതിനെ നിസ്സംശയമായും അപലപിക്കണം'- മോദി കുറിച്ചു.

പ്രദേശിക സമയം ശനിയാഴ്ച രാത്രിനടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ഈ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. അത്താഴ വിരുന്നിനിടെ വലിയ വെടിയൊച്ചകൾ കേൾക്കുകയായിരുന്നു. എട്ടോളം വെടിയൊച്ചകൾ കേട്ടുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതിനുപിന്നാലെ ട്രംപിനെയും പ്രഥമവനിത മെലാനിയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോർണിയയിൽ നിന്നുള്ള 31കാരനായ കോൾ ടോമാസ് അലൻ ആണ് വെടിവച്ചതെന്നാണ് റിപ്പോർട്ട്.