ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ കുലപതി; പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

Sunday 26 April 2026 12:26 PM IST

ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിലെ ഇതിഹാസവും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ക്യാൻസർ രോഗം ബാധിച്ച് കഴിഞ്ഞ രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന് പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം രോഗമുക്തനായെങ്കിലും ക്യാൻസർ ആമാശയത്തിലേക്ക് വ്യാപിച്ചു. ചികിത്സയ്ക്കിടെ തലച്ചോറിനെയും ക്യാൻസർ കവർന്നതോടെയാണ് സ്ഥിതി വഷളായത്. വാർദ്ധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

ലോകശ്രദ്ധയാകർഷിച്ച ഒട്ടേറെ ചിത്രങ്ങൾ പകർത്തിയെടുക്കാൻ രഘുറായ്ക്ക് സാധിച്ചു. 1984ലെ ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുമ്പിലെത്തിച്ച 'അഞ്ജാതനായ കുട്ടിയുടെ ശവസംസ്‌കാരം' എന്ന അദ്ദേഹത്തിന്റെ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുകയുണ്ടായി. മദർ തേരേസ, ഇന്ദിരാഗാന്ധി, ദലൈലാമ, സത്യജിത് റായ് എന്നിവരുടെ ഒട്ടേറെ ചിത്രങ്ങൾ രഘുറായിയുടെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

1965 മുതലാണ് റായ് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം ന്യൂ ദില്ലി പബ്ലിക്കേഷന്റെ പത്രസ്ഥാപനമായ ദി സ്റ്റേറ്റ്സ്മാനിൽ ജോലിയിൽ പ്രവേശിച്ചു. 1982 മുതൽ 1992 വരെ ഇന്ത്യാ ടുഡേയിൽ പ്രവർത്തിച്ചു. വേർഡ് പ്രസ്സ് ഫോട്ടോ മത്സരത്തിന്റെ ജൂറിയായി മൂന്നു തവണ ഇദ്ദേഹം നിയമിതനായിട്ടുണ്ട്. 1971ൽ പത്മശ്രീ ലഭിച്ചു. റായുടെ ഫോട്ടോപരമ്പരകൾ പ്രമുഖ മാഗസിനുകളായ ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1971ൽ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഹെന്റി കാർട്ടർ ബ്രസൻ ഇദ്ദേഹത്തിനെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലേക്ക് നാമനിർദ്ദേശം ചെയ്തു.