കിണറും തോടും വറ്റി,​ ആറ്റിൽ ജലനിരപ്പ് താഴ്ന്നു.. വരൾച്ചയിൽ വലഞ്ഞ്,​ കുടിവെള്ളം മുട്ടുമോ ?​

Monday 27 April 2026 12:14 AM IST

കോട്ടയം : ചുട്ടുപൊള്ളുന്ന ചൂടിൽ കിണറുകളും, തോടുകളും കുളങ്ങളും,​ ആറുകളും വറ്റി വരണ്ട് തുടങ്ങിയതോടെ ജില്ലയുടെ മലയോര മേഖലയിലും , പടിഞ്ഞാറൻ മേഖലയിലും കുടിവെള്ളക്ഷാമം. ഒരിക്കലും വറ്റാത്ത കിണറുകളിലും വെള്ളം തീരെ കുറഞ്ഞു. പത്ത് വർഷത്തിലാദ്യമാണ് ജില്ലയിൽ ഇത്രയും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. പരമ്പരാഗത കുടിവെള്ളസ്രോതസുകളൊക്കെ വറ്റിവരണ്ടു. ആറുകളിൽ പലയിടത്തും മണൽപ്പരപ്പ് മാത്രമാണ്. പലയിടത്തും ടാങ്കറുകളിൽ വെള്ളം എത്തിക്കേണ്ട അവസ്ഥയാണ്. നഗരപ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം ആശ്വാസമാണ്. ഗ്രാമപ്രദേശങ്ങളിലുള്ളവർ വെയിൽ ഉറയ്ക്കും മുന്നേ അലക്കാനും മറ്റും ദൂരയിടങ്ങളിൽ പോയി വെള്ളമുള്ള കുളങ്ങളേയും ആറിനേയും ആശ്രയിക്കുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് പരിധിയിലധികം താഴ്ന്നതോടെ വാട്ടർ അതോറിട്ടിയുടെ പമ്പിംഗിനെയും പ്രതികൂലമായി ബാധിച്ചു. ചൂട് കൂടുകയാണെങ്കിൽ കൃഷിയിടങ്ങളിലേയ്ക്കും കൂടുതൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്നത് കർഷകർക്ക് മുന്നിൽ ചോദ്യചിഹ്നമാകുന്നു.

മുതലെടുത്ത് കുടിവെള്ള ലോബി

ഓരോ സ്ഥലങ്ങളിലും വെള്ളം വിതരണക്കാർ ഓരോ വിലയാണ് ഈടാക്കുന്നത്. 1500 ലിറ്ററിന് 900 രൂപ മുതലാണ് വില. ദൂരം കൂടും തോറും വിലയും കൂടും. കുടിവെള്ള ടാങ്കറുകൾക്ക് പുറമെ പിക്ക് അപ്പ് വാനിലും ലോറികളിലുമുൾപ്പെടെ വാട്ടർ ടാങ്കുകൾ എത്തിച്ച് വെള്ളം നൽകുന്നവരുമുണ്ട്. പഞ്ചായത്തുകൾ മുൻപ് കുടിവെള്ള വിതരണം ഊർജ്ജിതമാക്കിയെങ്കിലും നടപ്പാകുന്നില്ല. ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് പറച്ചിൽ. ഈ വർഷം മഴ ദിനങ്ങൾ കുറഞ്ഞതാണ് തിരിച്ചടിയായത്. ഏതാനും വർഷങ്ങളായി തുലാവർഷ മഴ ജനുവരി പകുതിയോടെ അവസാനിച്ച് മാർച്ച് പകുതിതോടെ വേനൽ മഴ ആരംഭിച്ചിരുന്നു. ഇത്തവണ വേനൽ മഴയും ശുഷ്കമായി. കഴിഞ്ഞ വർഷം മേയ് 31 ന് വേനൽ മഴ സീസൺ അവസാനിച്ചത് 114 ശതമാനം അധിക മഴയോടെയാണ്.

മഴക്കുറവ് : 37%

 ഇന്നലെ ചൂട് : 38.03 ഡിഗ്രി

അനുഭവപ്പെടുന്നത് : 40 ഡിഗ്രി

'' ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമാകും ചൂട് കുറയാനും സാദ്ധ്യതയുണ്ട്.

-കാലാവസ്ഥാ വിദഗദ്ധർ

ഗുണമേന്മയ്ക്ക് ഉറപ്പില്ല

വാങ്ങുന്ന വെള്ളത്തിന്റെ ഗുണമേന്മയിൽ ആശങ്ക

ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനയില്ല

 പകർച്ചവ്യാധികൾക്ക് ഇടയാക്കുമെന്ന്