കരുതണം പാമ്പിനെ ഷൂസിലും തറയിലും

Monday 27 April 2026 12:50 AM IST

കോട്ടയം : വേനൽക്കാലത്ത് തറയിൽ പായ വിരിച്ച് ഉറങ്ങുന്നവരും ഷൂ ഉപയോഗിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശം. ശംഖുവരയൻ പോലുള്ള പാമ്പുകൾ തണുപ്പ് തേടി കിടക്കയിലേക്ക് കയറാൻ സാദ്ധ്യതയുണ്ട്. ചെരിപ്പും ഷൂസും ധരിക്കും മുൻപ് പാമ്പുകൾ അകത്തു കയറിയിട്ടില്ലെന്ന് ഉറപ്പാക്കുക. ഷൂസിനുള്ളിൽ കൈ കടത്താതെ നിലത്ത് കൊട്ടിയതിന് ശേഷമേ ഉപയോഗിക്കാവൂയെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ കടുത്തതോടെ ജനാല തുറന്നിട്ട് നിലത്ത് ഉറങ്ങുന്നവരുണ്ടെങ്കിൽ ഒഴിവാക്കണം. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം. വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികൾക്കിടയിൽ നനവും തണുപ്പുമുള്ളതിനാൽ പാമ്പുകൾ ഒളിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും ഇറങ്ങുന്നത് കൂടി. മൂർഖൻ, ശംഖുവരയൻ, ചേനത്തണ്ടൻ, അണലി, മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് പ്രധാന വിഷപ്പാമ്പുകൾ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും സംഭവിച്ചിട്ടുള്ളത്. മലയോര മേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടിയിട്ടുണ്ടെങ്കിലും ഇതുവരെ ആരേയും കടിച്ചിട്ടില്ല.

സുരക്ഷിത താവളം

ഷൂസ് മൂടിയിരിക്കുന്നതിനാൽ സുരക്ഷിതമായ ഇടമായി പാമ്പ് കാണുന്നു. പുറത്തെ ചൂടിൽ നിന്നോ കൊടും തണുപ്പിൽ നിന്നോ പാമ്പുകൾക്ക് സുരക്ഷിത താവളമാണ് ഷൂസുകൾ. വിയർപ്പിന്റെയും ഈർപ്പത്തിന്റെ ഗന്ധം പ്രാണികളെയും മറ്റും ഷൂസിലേയ്ക്ക് ആകർഷിക്കുന്നു. ഇവയെ ആഹാരമാക്കാനും പാമ്പ് ഷൂസിൽ അഭയം തേടാറുണ്ട്. പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി മേഖല കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതിനാൽ അവയെ പുറത്തുകാണാൻ സാദ്ധ്യത കൂടുതലാണ്.

ആന്റിവെനം ആവശ്യത്തിനുണ്ട്

പാമ്പ് കടിയേറ്റാൽ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആന്റിവനം ലഭ്യമാണ്.