മൂന്നാറിൽ നിന്ന് പിടികൂടിയ കടുവ വണ്ടിപ്പെരിയാറിൽ

Monday 27 April 2026 12:00 AM IST

പീരുമേട്: മൂന്നാറിലെ ജനവാസ മേഖലയിൽ ദീർഘകാലം ഭീതി പരത്തിയതിന് പിന്നാലെ കൂട്ടിലകപ്പെട്ട് പെരിയാർ വനത്തിൽ തുറന്നുവിട്ട കടുവ ഇപ്പോൾ വണ്ടിപ്പെരിയാർ മേഖലയിൽ എത്തിയതായി റിപ്പോർട്ട്. പെരിയാർ തങ്കമല മാട്ടുപ്പെട്ടി ഡിവിഷൻ ഭാഗത്താണ് നിലവിൽ കടുവയുള്ളത്. റേഡിയോ കോളർ വഴിയുള്ള സിഗ്നലുകൾ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം രണ്ടിനാണ് മൂന്നാറിൽ നിന്ന് പിടികൂടിയ കടുവയെ പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടത്. പത്ത് പേരടങ്ങുന്ന പ്രത്യേക വനംവകുപ്പ് സംഘം കഴിഞ്ഞ മൂന്നാഴ്ചയായി കടുവയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. എന്നാൽ, ശനിയാഴ്ച രാത്രി 11ന് തങ്കമല ജനവാസ മേഖലയിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ വേലി കടുവ കടന്നതായി റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചു. നിലവിൽ മാട്ടുപ്പെട്ടി ആറാം നമ്പർ ഭാഗത്തെ കാടിനുള്ളിലാണ് കടുവയുള്ളത്. ആർ.ആർ.ടി സംഘവും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരുടെ 50 മീറ്റർ ചുറ്റളവിൽ തന്നെ കടുവയുടെ സാന്നിധ്യമുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാത്രിയോടെ കടുവ വീണ്ടും ഉൾവനത്തിലേക്ക് മടങ്ങുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.