വേനലിൽ കരിമ്പിൻ ജ്യൂസിന് പ്രിയമേറി
വെഞ്ഞാറമൂട്: വേനൽക്കാലമായതോടെ വഴിയോരങ്ങളിൽ കരിമ്പിൻ ജ്യൂസ് സുലഭമാകുന്നു. ജനറേറ്റർ ഘടിപ്പിച്ച മെഷീനിൽ പച്ചക്കരിമ്പും അതിനുള്ളിൽ ഇഞ്ചിയും നാരങ്ങയും വച്ച് ചതച്ചരച്ച് ഇതിന്റെ ചാറ് കുപ്പി ഗ്ലാസിൽ പാനീയമായി ഒഴുകി ഇറങ്ങുമ്പോൾ കരിമ്പിൻ ജ്യൂസ് റെഡിയാകും. പാലക്കാട്,തമിഴ്നാട്,കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കരിമ്പെത്തുന്നത്. ഉത്സവ സീസൺ ആയതോടെ ഉത്സവ പറമ്പുകളിലും നിറയെ കരിമ്പാണ്.ശുദ്ധമായ കരിമ്പുനീരിന് ഔഷധഗുണവും ഏറെയുണ്ട്. കരൾരോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും മഞ്ഞപിത്ത ശമനത്തിനും കരിമ്പിൻ ജ്യൂസ് ഏറെ നല്ലതാണ്. കരളിന്റെ പ്രവർത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിൻ എന്ന പദാർത്ഥത്തിന്റെ ഉത്പാദനം തടയാനും കരിമ്പിൻ ജ്യൂസ് സഹായിക്കും. കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് വേനൽ കാലത്ത് ജലാംശം നിലനിർത്താനുള്ള മികച്ച മാർഗമാണ്.
കരിമ്പ് ജ്യൂസിന് ഗ്ലാസ് ഒന്നിന് - 50 രൂപ
ഒരു കമ്പ് കരിമ്പിന് - 70 മുതൽ 100രൂപ