ഇറാൻ വിദേശകാര്യ മന്ത്രി വീണ്ടും പാകിസ്ഥാനിൽ
ഇസ്ലാമാബാദ്: നയതന്ത്ര ചർച്ചയുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും മദ്ധ്യസ്ഥ രാജ്യമായ പാകിസ്ഥാനിലെത്തിയതോടെ ഇറാൻ- അമേരിക്ക സമാധാന ചർച്ചകൾ വീണ്ടും ആരംഭിക്കുമെന്ന സൂചനകൾ ശക്തമായി . ശനിയാഴ്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തിയ അരാഗ്ചി, സമാധാന കരാറിനുള്ള തങ്ങളുടെ ഉപാധികൾ സമർപ്പിച്ച ശേഷം രാത്രി ഒമാനിലേക്ക് പോയി. ഇതോടെ ട്രംപിന്റെ പ്രതിനിധികൾ പാക് യാത്ര റദ്ദാക്കി. യു.എസ് സംഘത്തിന്റെ വരവിന് കാത്തുനിൽക്കാതെ അരാഗ്ചി മടങ്ങിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇന്നലെ രാത്രി പാകിസ്ഥാനിലെത്തിയ അരാഗ്ചി ഒമാനടക്കം ഗൾഫ് രാജ്യങ്ങളുടെ ഏകോപനത്തോടെ തിരക്കിട്ട ചർച്ചകൾ നടത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ ചട്ടക്കൂട് സുഹൃദ് രാജ്യങ്ങളുടെ സഹായത്തോടെ യു.എസിന് സമർപ്പിക്കുകയാണ് ലക്ഷ്യം. ഇന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ കണ്ടേക്കും.