കൊല്ലത്ത് വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് 23 ലക്ഷം രൂപ മോഷ്‌ടിച്ചു; പിന്നിൽ അജ്ഞാത സംഘം

Monday 27 April 2026 10:49 AM IST

കൊല്ലം: വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നു. കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയിലാണ് സംഭവം. പുലർച്ചെ 12.45നും രണ്ട് മണിക്കും ഇടയിലായിരുന്നു സംഭവം. സ്ഥാപനത്തിന്റെ പുറകുവശത്തെ ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചശേഷമാണ് മോഷ്‌ടാക്കൾ അടത്തുകടന്നത്.

ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും മേശയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയുമാണ് കവർന്നത്. സുരക്ഷാ ജീവനക്കാരനാണ് മോഷണവിവരം ആദ്യമറിഞ്ഞത്. കടയിലെ സിസിടിവിയും മോഷ്‌ടാക്കൾ നശിപ്പിച്ചു. ഒരു ക്യാമറയിൽ നിന്ന് പിപിഇ കിറ്റ് പോലുള്ള വസ്‌ത്രം ധരിച്ചെത്തിയ സംഘത്തെ കാണാം. ആരുടെയും മുഖം വ്യക്തമല്ല.

മലഞ്ചരക്കും മറ്റും വിൽക്കുന്ന സ്ഥാപനമാണിത്. കച്ചവടത്തിലൂടെ ലഭിക്കുന്ന തുക അതത് ദിവസം ബാങ്കിലടയ്‌ക്കുന്നതാണ് പതിവ്. എന്നാൽ, ശനിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം ബാങ്ക് അവധിയായതിനാൽ തുക സ്ഥാപനത്തിൽത്തന്നെ സൂക്ഷിച്ചിരുന്നു. ഇത് മനസിലാക്കിയാണ് സംഘം മോഷണം നടത്തിയത്. പ്രദേശത്ത് സമാനമായ രീതിയിൽ മുമ്പും മോഷണം നടന്നിട്ടുണ്ടെന്നാണ് വിവരം.

23 ലക്ഷം രൂപയ്‌ക്ക് പുറമേ ഷട്ടറും ലോക്കറും സിസിടിവിയും ഉൾപ്പെടെ നശിപ്പിച്ച വകയിൽ 25,000 രൂപയുടെ നഷ്‌ടവും സ്ഥാപനത്തിനുണ്ടായിട്ടുണ്ടെന്ന് ഉടമ കൊല്ലം ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സബ് ഇൻസ്‌പെക്‌ടർ ആർ ജഗ്‌മോഹൻ ദത്തന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.