ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവം: സോഷ്യൽ മീഡിയയിൽ സജീവമായതും പ്രകോപനം
നെയ്യാറ്റിൻകര: വ്ലാത്താങ്കരയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ കൂടുതൽ ചോദ്യം ചെയ്ത് പൊലീസ്. വ്ലാത്താങ്കര വൃന്ദാവൻ ഭവനിൽ അൽമ.എം.എല്ലിനെയാണ് (33) ഭർത്താവ് വിഷ്ണു (36) കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. വിവാഹിതരായി 10 വർഷം പിന്നിട്ടിട്ടും കുട്ടികളുണ്ടാകാത്ത നൈരാശ്യമാണ് കൊലയിലേക്ക് നയിച്ചതെന്നായിരുന്നു വിഷ്ണു ആദ്യം പറഞ്ഞിരുന്നത്.
കൂടുതൽ ചോദ്യം ചെയ്യലിൽ അൽമയുടെ സോഷ്യൽ മീഡിയ ഉപയോഗമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് വിഷ്ണു വെളിപ്പെടുത്തി. സോഷ്യൽ മീഡിയായിൽ 10,000 ഫോളോവേഴ്‌സുള്ള അൽമ,സദാസമയവും മൊബൈലിന്റെ മുന്നിലാണത്രെ. പൂച്ച, പട്ടി തുടങ്ങിയ വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതായിരുന്നു അൽമയുടെ ഹോബി.
വിവാഹത്തിനുശേഷം ഒന്നുരണ്ട് വർഷം പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞുപോയി.അൽമ സോഷ്യൽ മീഡിയായിൽ സജീവമായതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിഷ്ണു ട്യൂഷൻ കഴിഞ്ഞെത്തുമ്പോൾ സംസാരിക്കാൻ പോലും സമയം കണ്ടെത്താറില്ലത്രെ.അതിരുവിട്ട ഫോൺ ഉപയോഗത്തെ എതിർത്തിരുന്ന വിഷ്ണുവിന്റെ ഉപദേശങ്ങൾ ചെവിക്കൊള്ളാൻ ഭാര്യ തയ്യാറായിരുന്നില്ലെന്നാണ് പറയുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു വിഷ്ണു.കൊല നടന്ന ദിവസം മൊബൈലിൽ സജീവമായിരുന്ന അൽമയെ പിറകിൽ നിന്നെത്തിയാണ് വിഷ്ണു കുത്തിയത്.