മാലിന്യപ്പുഴയായി വാമനപുരം നദി
പാലോട്: ഒരു നാടിന്റെ കുടിവെള്ള സ്രോതസ്സായ വാമനപുരം നദിയിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നടപടിയെടുക്കേണ്ടവർ അറിഞ്ഞഭാവം കാണിക്കുന്നില്ലെന്ന് പരാതി. കടകളിൽ നിന്നുള്ള മാലിന്യങ്ങളും ചില സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിലെ മാലിന്യവും രാത്രിയിൽ തള്ളുന്നത് വാമനപുരം നദിയിലേക്കാണ്. ആറ്റിലും ആറ്റിന്റെ കരയിലും മാലിന്യം കുമിഞ്ഞുകൂടിയിട്ടും നടപടിയെടുക്കേണ്ട പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും അലംഭാവം തുടരുകയാണ്. വാമനപുരം നദിയിലെ വെള്ളം നിരവധിപേർ കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്നുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നവരിൽ കൂടുതലും കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. ആറ്റിന്റെ കരയിലുള്ള കടകൾ,വർക്ക്ഷോപ്പുകൾ,വാഹന സർവീസ് സെന്ററുകൾ തുടങ്ങിയവയിലെ മലിന്യങ്ങൾ ഈ നദിയിൽ എത്തുന്നതിനാൽ കോളിഫോം ബാക്ടീരിയയുടെ ഗണ്യമായ സ്വാധീനവും കാണപ്പെടുന്നുണ്ട്. ആറ്റിന് സമീപത്തെ പമ്പ് ഹൗസിൽ നിന്ന് ശേഖരിക്കുന്ന വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് പൈപ്പിലൂടെ കുടി വെള്ളമെത്തിക്കുന്നത്. ഹരിത കേരള മിഷന്റെ സഹകരണത്തോടെ വാമനപുരം നദി ശുചീകരിക്കാൻ പദ്ധതിയിട്ട് ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ആറ് ഇപ്പോഴും മലിനമാണ്.