മാരകായുധങ്ങളുമായി അക്രമം; നാലുപേർ അറസ്റ്റിൽ

Tuesday 28 April 2026 12:07 AM IST

അക്രമം കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം

കുളത്തൂർ: മാരകായുധങ്ങളും കളിത്തോക്കുമായെത്തിയ 18നും 21നും മദ്ധ്യേ പ്രായമുള്ള ഏഴുപേരുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്.കുളത്തൂർ കിഴക്കുംകര പനേരമൂട് ദേവീക്ഷേത്രത്തിന് സമീപം ശ്രീലത ഭവനിൽ ജയകുമാറിനാണ് (53) കമ്പിവടിയും ഇരുമ്പ് പൈപ്പും കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കും മുതുകിനും പരിക്കേറ്റത്.

കഴിഞ്ഞദിവസം കിഴക്കുംകര പനേരമൂട് ക്ഷേത്രത്തിന് സമീപത്താണ് സംഘം കളിത്തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമണം നടത്തിയത്. സംഭവത്തിൽ നാലുപേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു.കുളത്തൂർ കിഴക്കുംകര കുന്നിൽ വീട്ടിൽ അനസ്(21),മൺവിള പുതിയ ഇടത്ത് മേലെ അദ്വൈതം വീട്ടിൽ അദ്വൈത് (20),ശ്രീകാര്യം റോസ് നഗർ എള്ളുവിള പുത്തൻവീട്ടിൽ അഫ്‌സൽ (21),ശ്രീകാര്യം ചാവടിമുക്ക് ഫെഡറൽ ബാങ്കിന് സമീപം മാന്തറവിളാകം അൽനൂർ വീട്ടിൽ അബുബക്കർ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ശിവരാത്രി ദിവസം ക്ഷേത്രത്തിന് സമീപത്തെ ടർഫിൽ കളിക്കാനെത്തിയ യുവാവ്,തന്റെ സ്‌കൂട്ടർ റോഡരികിലാണ് വച്ചിരുന്നത്.ടർഫിലെത്തിയ മൺവിള സ്വദേശിയായ 14കാരൻ ഈ സ്‌കൂട്ടറെടുത്ത് ഓടിച്ച് സമീപത്തെ മതിലിലിടിച്ച് കേടുവരുത്തി.

തുടർന്ന് കളികഴിഞ്ഞെത്തിയ യുവാവ് സ്കൂട്ടറിന്റെ കേടുകണ്ട്,സി.സി ടിവി പരിശോധിച്ച് കുട്ടിയെ തിരിച്ചറിഞ്ഞ് വീട്ടിലെത്തി സംഭവം പറഞ്ഞു.ഇതുപ്രകാരം വീട്ടുകാർ സ്‌കൂട്ടർ നന്നാക്കി നൽകാമെന്നറിയിച്ചു.എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടുംം സ്‌കൂട്ടർ നന്നാക്കിക്കൊടുക്കാൻ വീട്ടുകാർ തയ്യാറായില്ല.

തുടർന്ന് ടർഫിലെ ജീവനക്കാരൻ 14 കാരന്റെ വീട്ടിലെത്തി സ്‌കൂട്ടർ നന്നാക്കിക്കൊടുത്തില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.ഇതറിഞ്ഞ 14 കാരന്റെ കൂട്ടുകാർ ഉൾപ്പെട്ട ഏഴംഗ സംഘമാണ് ആക്രമണത്തിന് പുറപ്പെട്ടത്.സംഘം ടർഫിന് സമീപമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ജയകുമാറിനെ ആക്രമിച്ചത്.