മുക്കോല കൊലപാതക കേസ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
40 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും
വിഴിഞ്ഞം: മുക്കോലയിൽ നടുറോഡിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വൈകിട്ട് 5.30ഓടെയാണ് മുക്കോലയിലെ ബാറിലെത്തിച്ചത്. ബാർ ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞു. യുവാവുമായുള്ള തർക്കവും തുടർന്ന് കൊലപാതകത്തിന് ഇടയായ മർദ്ദനവും പ്രതികൾ വിശദീകരിച്ചു. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ എസ്.സുമനെ (38) കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ എസ്.അച്ചു (24),എസ്.അനന്തു (19) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. സാക്ഷികളെയും പ്രതികളെയും ഇന്ന് സ്റ്റേഷനിൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ബാർജീവനക്കാരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. 40 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്.എച്ച്.ഒ റെജി രാജ് പറഞ്ഞു. ഒന്നാം പ്രതി ബാറിലെത്തിയ സ്‌കൂട്ടർ പാർക്കിംഗ് ഏരിയയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യം പകർത്തിയ ബാർ ജീവനക്കാരനെയും കണ്ടെത്തി. ഇയാൾ സംഭവം പൊലീസിനോട് വിശദീകരിച്ചു. പ്രതികൾക്കെതിരെ കൊലപാതകം,കൊലപ്പെടുത്തുക എന്ന ഉദേശ്യത്തോടെ മർദ്ദനം എന്നീ വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 15ന് അർദ്ധരാത്രിയാണ് സുമനെ കൊലപ്പെടുത്തിയത്.