'വെൽക്കം ടു നെഹ്‌റു പാർക്ക്'

Tuesday 28 April 2026 1:50 AM IST

കോട്ടയം: കുട്ടികളുമായി സായാഹ്നങ്ങളും ഒഴിവുവേളകളും ചെലവഴിക്കാൻ ഇനി മറ്റെങ്ങും പോകേണ്ട, മുഖം മിനുക്കിയ കോട്ടയം നാഗമ്പടത്തെ നെഹ്‌റു പാർക്കിലേക്ക് പോരൂ... പുല്ലും കാടും കയറി ആകെ നാശത്തിന്റെ വക്കിലായിരുന്ന പാർക്ക് അവധിക്കാലം എത്തിയതോടെയാണ് മോടിയാക്കിയത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പാർക്കിൽ പുല്ലുകൾ വെട്ടിയൊതുക്കുന്നതല്ലാതെ മറ്റ് നവീകരണ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലായിരുന്നു കഴിഞ്ഞ നാൾവരെ. എന്നാൽ അധികൃതർ ആലസ്യം വെടിഞ്ഞ് പാർക്ക് മോടിപിടിപ്പിച്ചതോടെ വൈകുന്നേരങ്ങളിൽ എല്ലാവർക്കും ഒത്തുകൂടുന്നതിനുള്ള പൊതുഇടമായി ഇവിടം മാറി.

തിരക്കേറി അവധിക്കാലം ആരംഭിച്ചതോടെ വൈകുന്നേരങ്ങളിൽ കുട്ടികളുമായി കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാൻ എത്തുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് പരിഷ്‌കാരങ്ങൾ വരുത്തിയ ശേഷം നെഹ്‌റു പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. രാവിലെ ആറ് മുതൽ ഒൻപത് വരെ ഇവിടെ വ്യായാമത്തിന് വരുന്നവരും നിരവധിയാണ്. ഉച്ചകഴിഞ്ഞ് രണ്ടോടെ പാർക്ക് കുട്ടികൾക്കും മുതിർന്നവർക്കുമായി തുറന്നുകൊടുക്കും. രാത്രി 9 വരെ പ്രവർത്തനം തുടരുന്ന പാർക്കിൽ 24 രൂപയാണ് പ്രവേശന ഫീസ്.

ലക്ഷങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ

പാർക്ക് വൃത്തിയാക്കൽ, പെയിന്റിംഗ്, ചെടികൾ വെട്ടിയൊരുക്കൽ, പുതുക്കിയ ഇരിപ്പിടങ്ങൾ, പുൽത്തകിടി മോടി പിടിപ്പിക്കൽ, പുതിയ ചെടികൾ നടീൽ എന്നിങ്ങനെ 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടമായി ഇപ്പോൾ ചെയ്തത്.

പ്രമുഖ ശില്പി കെ.എസ് രാധാകൃഷ്ണൻ രൂപകല്പന ചെയ്ത കോടികൾ വിലമതിക്കുന്ന ബഹുരൂപി ശില്പവും മനോഹരമാക്കി.

നഗരത്തിലെ പ്രമുഖ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പഴയ ടയറുകൾ ഉപയോഗിച്ച് ഇരിപ്പിടങ്ങളും തയ്യാറാക്കി.

ഇനി വരുന്നത്

ഓപ്പൺ ജിം, കുട്ടികൾക്കായി കൂടുതൽ കളി ഉപകരണങ്ങൾ ഐസ്‌ക്രീം പാർലർ സ്‌നാക്‌സ് കോർണർ

40 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ നടത്തി പാർക്കിനെ നവീകരിക്കുകയാണ് അടുത്ത ലക്ഷ്യം. വിവിധ സി.എസ്.ആർ ഫണ്ടുകളും ഇതിനായി വിനിയോഗിക്കും

നഗരസഭാധികൃതർ