പട്യാലയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ഫോടനം; അജ്ഞാത മൃതദേഹം കണ്ടെത്തി
ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ഫോടനം. ഇന്നലെ രാത്രിയാണ് സ്‌ഫോടനമുണ്ടായത്. സംഭവം നടന്ന ശംഭു - അംബാല റെയിൽവേ ട്രാക്കിന് സമീപം ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ സ്ഫോടനവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിനും കേടുപാടുകൾ സംഭവിച്ചതായി പട്യാല സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വരുൺ ശർമ്മ പറഞ്ഞു. ചരക്ക് തീവണ്ടി ഗതാഗതത്തിനായുള്ള റെയിൽ പാതയ്ക്ക് സമീപമാണ് ഇന്നലെ രാത്രി 10 മണിയോടെ സ്ഫോടനമുണ്ടായത്. സ്ഫോടന വിവരം ലഭിച്ചയുടനെ ഡിജിപി, പട്യാല എസ്എസ്പി എന്നിവരുൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്ന് പട്യാല എസ്എസ്പി പറഞ്ഞു. ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ തിരിച്ചറിയാത്ത മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചയാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതാണോയെന്നതിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.