യു.എസ് വെടിവയ്‌പ്: പ്രതി ട്രംപ് വിരോധി
വാഷിംഗ്ടൺ: യു.എസിൽ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നിന് നേരെ വെടിവയ്‌പ് നടത്തിയ കോൾ തോമസ് അലൻ (31) ട്രംപിന്റെ കടുത്ത വിരോധി. ആക്രമണത്തിന് മുന്നേ തന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന ഒരു പദ്ധതി രേഖ ഇയാൾ തയ്യാറാക്കിയെന്നും വെടിവയ്പിന് 10 മിനിറ്റ് മുമ്പ് കുടുംബാംഗങ്ങൾക്ക് ഇത് അയച്ചുനൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഭരണകൂടത്തിലെ ഏറ്റവും ഉയർന്നത് മുതൽ താഴ്ന്നത് വരെയുള്ള റാങ്കിലെ ഉദ്യോഗസ്ഥരാണ് തന്റെ ലക്ഷ്യമെന്ന് അലൻ പദ്ധതിയിൽ കുറിച്ചു. ഇവരുടെ പേരെടുത്ത് പറഞ്ഞിട്ടില്ല. എന്നാൽ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ ഒഴികെയുള്ളവരെയാണ് ലക്ഷ്യമാക്കുക എന്ന് രേഖപ്പെടുത്തി. പട്ടേലിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല. 'റേപ്പിസ്റ്റും വഞ്ചകനും ബാലപീഡകനുമായ' ഒരാളെ തുടരാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള മുൻകാല സൗഹൃദത്തെ മുൻനിറുത്തി ട്രംപിനെയാകാം ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കരുതുന്നു.
തടങ്കൽ കേന്ദ്രങ്ങൾ, മയക്കുമരുന്ന് ബോട്ടുകൾക്ക് നേരെയുള്ള ആക്രമണം തുടങ്ങി ട്രംപ് സർക്കാർ സ്വീകരിച്ച നയങ്ങളെ അലൻ ശക്തമായി വിമർശിച്ചു. സമീപകാലത്ത് അലന്റെ ഭാഗത്ത് നിന്ന് തീവ്രവാദ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ മൊഴിനൽകി. എഫ്.ബി.ഐയുടെ കസ്റ്റഡിയിലുള്ള ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല. വാഷിംഗ്ടണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുന്ന അലന് മേൽ ഔദ്യോഗികമായി കുറ്റങ്ങൾ ചുമത്തും.