നടൻ ഭരത് കപൂർ അന്തരിച്ചു: മരണം ഹൃദയാഘാതത്തെ തുടർന്ന്

Tuesday 28 April 2026 10:27 AM IST

മുംബയ്: പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ സിയോൺ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അന്ത്യം. അന്ത്യകർമങ്ങൾ തിങ്കളാഴ്ച വൈകിട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തിൽ നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഭരത് കപൂർ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അദ്ദേഹത്തോടുള്ള ആദരസൂചകമായി ഏപ്രിൽ 30-ന് വൈകുന്നേരം അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിൽ നോർത്ത് ബോംബെ അസോസിയേഷനിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ സഹപ്രവർത്തകരും ഭരത് കപൂറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.

നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിലൂടെ ഹിന്ദി സിനിമാ-സീരിയൽ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച നടനാണ് ഭരത് കപൂർ. ഹിന്ദി വിനോദ വ്യവസായത്തിൽ സുപരിചിതമായ മുഖമായിരുന്നു കപൂറിന്റേത്. നാല് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ ഭരത് കപൂർ നിരവധി ശ്രദ്ധേയമായ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. നൂരി (1979), റാം ബൽറാം (1980), ലവ് സ്റ്റോറി (1981), ബസാർ (1982), ഖുദാ ഗവാ (1992), മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ് (2004) എന്നിവ അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളിൽ ചിലതാണ്.

സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു. അമാനത്ത്, സാൻസ്, താരാ, ചുനൗതി തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെയാണ് അദ്ദേഹം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്. ഭരത് കപൂറിന്റെ നിര്യാണത്തിൽ പ്രമുഖ സിനിമാ പ്രവർത്തകൻ അശോക് പണ്ഡിറ്റ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഒരു മികച്ച മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം തന്റെ കരിയറിന്റെ തുടക്കത്തിൽ പ്രവർത്തിച്ച ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും അശോക് പണ്ഡിറ്റ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.