'ആണവ ചര്‍ച്ച മുഖ്യം' : ഇറാന്റെ സമാധാന നിര്‍ദേശങ്ങളില്‍ ട്രംപിന് അതൃപ്തി
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അതൃപ്തിയെന്ന് റിപ്പോർട്ട്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആദ്യം തന്നെ വേണമെന്ന യുഎസിൻ്റെ പ്രധാന ആവശ്യം അംഗീകരിക്കാത്തതിനാല് ട്രംപ് ഈ നിർദ്ദേശങ്ങൾ തള്ളിയതെന്നാണ് റിപ്പോർട്ട്. ഒപ്പം ഇറാന്റെ നിർദ്ദേശങ്ങളിൽ യുഎസ് ഭരണകൂടത്തിന് കടുത്ത സംശയമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഘട്ടം ഘട്ടമായുള്ള മൂന്ന് നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. എന്നാൽ ആണവ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വെടിനിർത്തലിന് ശേഷം മതിയെന്ന ഇറാന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.
ഫെബ്രുവരിയിൽ ഇസ്രായേലിനോടൊപ്പം ചേർന്ന് ഇറാനെതിരായി ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെ, യുഎസ് മാദ്ധ്യമങ്ങളിലൂടെ ചർച്ചകൾക്കില്ലെന്നും തങ്ങൾ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് ഒലീവിയ വെയില്‍സും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആയിരക്കണക്കിന് പേരുടെ ജീവൻ നഷ്ടമാകുകയും ആഗോള തലത്തിൽ പണപ്പെരുപ്പം വർദ്ധിക്കുകയും, സാമ്പത്തിയ പ്രതിസന്ധിക്ക് കാരണവുമായ യുദ്ധത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്.
അതേസമയം,പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ആഗോള വിപണിയെയും ബാധിച്ചിരിക്കുകയാണ്. ലോകത്തെ അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില വീണ്ടും കുത്തനെ ഉയർന്നിരിക്കുകയാണ്. സാധാരണയായി ഒരു ദിവസം നൂറിലധികം കപ്പലുകൾ കടന്നുപോകാറുള്ള ഈ പാതയിലൂടെ ഇപ്പോൾ വിരലിലെണ്ണാവുന്ന കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നത്. യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാനുമായി ബന്ധമുള്ള നിരവധി കപ്പലുകൾക്ക് മടങ്ങേണ്ടി വന്നു. ഇനിയും ഇത് തുടർന്നാൽ ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ഇത് കാരണമായേക്കും.