മാറാരോഗം മാറാൻ മഹാരാജാവുപോലും ആശ്രയിച്ച ഇടം, അത്യപൂർവതകൾ നിറഞ്ഞ തലസ്ഥാനത്തെ വൈദ്യൻകാവ് ഭഗവതീക്ഷേത്രം
വൈദ്യൻകാവ് ഭഗവതീക്ഷേത്രം...തെക്കൻകേരളത്തിലെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിനും വെഞ്ഞാറമൂടിനും ഇടയിൽ വേളാവൂരിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നേത്രാംബിക ക്ഷേത്രം എന്നും ഇതിന് പേരുണ്ട്. നേത്രരോഗങ്ങൾക്ക് ശമനംവരുത്തുന്നതിനാലാണ് വൈദ്യൻ കാവ് എന്ന പേര് ക്ഷേത്രത്തിന് ലഭിച്ചത്. നേത്രരോഗങ്ങൾക്കൊപ്പം സകലരോഗങ്ങളും വൈദ്യൻകാവിലമ്മ ശമിപ്പിക്കും എന്നാണ് ഭക്തരുടെ വിശ്വാസം.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുപോലും മാറാത്ത നേത്രരോഗങ്ങളിൽ നിന്ന് മോചനംതേടി നിരവധി ഭക്തർ ഇവിടെ എത്തുന്നുണ്ട്. സ്വർണത്തിലോ വെള്ളിയിലോ തീർത്ത കണ്ണിന്റെ രൂപം നടയ്ക്കുവച്ചാൽ രോഗം പൂർണമായി മാറും എന്നാണ് വിശ്വാസം. കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ മൂലം വലഞ്ഞ മാർത്താണ്ഡവർമ്മ മഹാരാജാവ് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം ക്ഷേത്രത്തിൽ എത്തി പിടിപ്പണം സമർപ്പിച്ചതിനൊപ്പം സ്വർണക്കണ്ണ് നടയ്ക്കുവച്ചു. അതിനുശേഷം അദ്ദേഹത്തിന് പൂർണമായ കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തുവത്രേ.പഴമക്കാർ പലരുടെയും ഓർമകളിൽ ഇപ്പോഴും ഈ സംഭവമുണ്ട്. കണ്ണിനുപുറമേ കൈകാലുകൾ, ആൾരൂപം, മണ്ടപ്പുറ്റ് തുടങ്ങിയവയും നടയ്ക്കുവയ്ക്കാം. എല്ലാദിവസവും പുലർച്ചെ 5.30 മുതൽ 10.30 വരെയും വൈകുന്നേരം അഞ്ചുമണിമുതൽ ഏഴുമണിവരെയും ഭക്തർക്ക് രൂപങ്ങൾ നടയ്ക്കുവയ്ക്കാം.
നവജാത ശിശുക്കൾക്കുണ്ടാകുന്ന ബാലാരിഷ്ടതകൾ മാറാൻ കുഞ്ഞിനെ ദേവിയുടെ മുന്നിൽ കിടത്തിയാൽ മതി എന്നാണ് വിശ്വാസം. പ്രസവം കഴിഞ്ഞ് 56ന്റെ അന്നുമുതൽ അമ്മയ്ക്കും കുഞ്ഞിനും ക്ഷേത്രത്തിൽ പ്രവേശിക്കാം. അമ്പത്താറു തൊഴൽ ക്ഷേത്രത്തിൽ വളരെ പ്രാധാന്യം ഉള്ള ചടങ്ങാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ഇതിനായി ഭക്തജനങ്ങൾ എത്തുന്നുണ്ട്. അതുപോലെ ആസ്തമ രോഗം പിടിപെട്ടവർ ഇവിടെ എത്തി പാളയും കയറും നടയ്ക്കുവയ്ക്കാറുണ്ട്. എല്ലാ മതത്തിൽ ഉള്ളവരും ഇത് ചെയ്യാറുണ്ട് എന്നതാണ് ഏറെ കൗതുകകരം.
ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഏറെ പ്രശസ്തമാണ്. മേടം ഒന്നുമുതൽ പത്തുദിവസമാണ് ഉത്സവം. ഉത്സവദിവസങ്ങളിൽ പത്തുദിവസവും കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതിൽ പത്താംദിവസത്തെ കളമെഴുത്തും പാട്ടുമാണ് ഏറെ വിശേഷപ്പെട്ടത്. മീനത്തിലെ അശ്വതിനാളിലാണ് പ്രതിഷ്ഠാവാർഷികം. അന്നും കളമെഴുത്തും പാട്ടും നടത്താറുണ്ട്. മഹാഗണപതി, ദുർഗാ, ദേവി, ബ്രഹ്മരക്ഷസ്, നാഗ പ്രതിഷ്ഠ എന്നിവയാണ് ഉപദേവതകൾ.