'ജീവൻ തിരിച്ചുകിട്ടിയാൽ ഭാഗ്യം'; ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പ്രാണി, കാറ്ററിംഗ് കമ്പനിക്ക് പൂട്ടിട്ട് റെയിൽവെ

Tuesday 28 April 2026 1:52 PM IST

ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് പ്രാണിയെ ലഭിച്ചതായി പരാതി.ട്രെയിൽ നിന്നും ലഭിച്ച മുട്ട ബിരിയാണിയിലാണ് പ്രാണിയെ കണ്ടത്. സംഭവുമായി ബന്ധപ്പെട്ട് യാത്രക്കാരൻ എക്‌സിൽ പങ്കുവെച്ച വീഡിയോ വൈറലായതോടെ കാറ്ററിംഗ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതായി റെയിൽവെ അറിയിച്ചു.എന്നാൽ സംഭവം എവിടെയാണെന്നോ ഏത് ട്രെയിനിലാണെന്നോ വ്യക്തമല്ല.

യാത്രക്കാരുടെ ആരോഗ്യത്തോടുള്ള ഈ അവ​ഗണന എന്നാണ് അവസാനിക്കുക? " എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയിൽ യാത്രക്കാരൻ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് കാറ്ററിംഗ് ജീവനക്കാരോട് ക്ഷുഭിതനായി സംസാരിക്കുന്നത് കാണാം. ഐആർസിടിസിയുടെ ഗുരുതര വീഴ്ചയെ ചോദ്യം ചെയ്തുകൊണ്ടുള്ള വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാറ്ററിംഗ് കരാറുകാരനെതിരെ ഐആർസിടിസി നടപടി സ്വീകരിച്ചത്. ഭക്ഷണശാല അടച്ചുപൂട്ടിയതായും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഐആർസിടിസി വ്യക്തമാക്കി.

"ഇതാണോ നിങ്ങൾ വിളമ്പുന്ന ഭക്ഷണം? ഇന്ത്യൻ റെയിൽവേയെ നിങ്ങൾ കളിയാക്കുകയാണോ? ഇത് ഞാൻ കഴിക്കണോ? ഇതാണോ എസി കോച്ചിലുള്ളവർക്ക് മുഴുവൻ നൽകുന്നത് ? ആരെങ്കിലും ഇത് കഴിച്ചാൽ എന്ത് സംഭവിക്കുമെന്നും യാത്രക്കാരൻ കാറ്ററിംഗ് ജീവനക്കാരനോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ അതൊന്നും സാരമില്ല, ഭക്ഷണം ഇവിടെയല്ല ഉണ്ടാക്കുന്നത്, പുറത്തുനിന്ന് വരുന്നതാണ്. വേറെ ഭക്ഷണം തരാം, എന്നായിരുന്നു ജീവനക്കാരന്റെ മറുപടി.

ഇതിനു മുൻപും സമാനമായ അനുഭവം യാത്രക്കാർക്ക് ഉണ്ടായിട്ടുണ്ട്. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് പാറ്റയെ ലഭിച്ചതും ഏറെ വിവാദമായിരുന്നു. അഹമ്മദാബാദ്-മുംബയ് യാത്രയ്ക്കിടെയാണ് ഈ ദുരനുഭവം. പരിപ്പിലും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. മുംബയ് സ്വദേശിയായ യാത്രക്കാരന്‍ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ കരാറുകാരനെതിരെ റെയില്‍വെ നടപടിയെടുക്കുകയായിരുന്നു.

ഇവര്‍ക്കെതിരെ റെയില്‍വെ 10 ലക്ഷം രൂപ പിഴ ചുമത്തി സേവനദാതാവിന്റെ കരാര്‍ റദ്ദാക്കുന്നതിനുള്ള നോട്ടീസും നല്‍കിയിരുന്നു. കരാറുകാരന്റെ അടുക്കള സീല്‍ ചെയ്യുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച റെയില്‍വെ, യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കിയിരുന്നു.