അമരവിള കാരക്കോണം റോഡ് നവീകരണം അനിശ്ചിതത്വത്തിൽ

Wednesday 29 April 2026 1:59 AM IST

കുന്നത്തുകാൽ: രണ്ടുവർഷം മുൻപ് ആരംഭിച്ച അമരവിള കാരക്കോണം റോഡ് പുനരുദ്ധാരണം സ്തംഭനാവസ്ഥയിൽ. ഒന്നാംഘട്ട ടാറിംഗ് പൂർത്തിയായെങ്കിലും ഓടകളുടെ നിർമ്മാണം പാതിവഴിയിലാണ്. അശാസ്ത്രീയമായ ഓടനിർമ്മാണം കാരണം മഴവെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. ഓടകളുടെ അടിത്തട്ടിൽ ശരിയായ ചരിവില്ലാത്തതിനാലും സ്ളാബിട്ടു മൂടാത്തതിനാലും മഴയത്ത് ഒലിച്ചിറങ്ങുന്ന അവശിഷ്ടങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതായും പലയിടങ്ങളിലും ടാറിംഗിൽ വെള്ളം കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്.

ഓടകൾ ശരിയായി മൂടാത്തതിനാൽ കാൽനട യാത്രക്കാർ വീണ് പരിക്കേൽക്കുന്നതും പതിവാണ്. ടാറിംഗിനും ഓടയ്ക്കും ഇടയിലുള്ള ഭാഗങ്ങളിൽ ചിലയിടത്തുമാണ് കോൺഗ്രീറ്റ് ചെയ്തിട്ടുള്ളത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്തുകളിൽ ഇന്റർലോക്കുള്ളതും അപൂർണമാണ്.

കുന്നത്തുകാൽ ജംഗ്ഷനിൽ റോഡിന് ആവശ്യമായ സ്ഥലം ലഭിക്കാത്തതിനാൽ നൂറുമീറ്ററോളം ദൂരം ഒന്നാംഘട്ട മെറ്റലിംഗോ ടാറിംഗോ പൂർത്തിയാക്കാനായിട്ടില്ല.

യാത്രികർക്ക് ഭീഷണിയായി കുഴികൾ

നിരവധി അപകട പരമ്പരകൾക്കൊടുവിൽ കുന്നത്തുകാൽ മുതൽ കാരക്കോണം വരെ റോഡിനുള്ളിൽ നിന്ന വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്ത് പുനഃസ്ഥാപിച്ചെങ്കിലും കുഴികൾ ശരിയായി മൂടാത്തത് ഇരുചക്ര വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. എന്നാൽ കെ.എസ്.ഇ.ബി ഉദിയൻകുളങ്ങര ഡിവിഷന്റെ കീഴിലുള്ള കുന്നത്തുകാൽ മുതൽ താന്നിമൂട് ജംഗ്ഷൻ വരെയുള്ള ഏഴു കിലോമീറ്റർ ഭാഗത്തുള്ള വൈദ്യുത പോസ്റ്റുകൾ നീക്കംചെയ്ത് പുനഃസ്ഥാപിക്കാനുള്ള പണികളും തുടങ്ങിയിട്ടില്ല.

ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് മേൽമൂടികൾ സ്ഥാപിച്ചില്ലെങ്കിൽ മഴക്കാലമെത്തുമ്പോൾ റോഡിൽ വെള്ളം കെട്ടി ഗതാഗതം താറുമാറാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ആവശ്യങ്ങൾ

റോഡുപണി പുനരാരംഭിക്കുക, ശേഷിക്കുന്ന വൈദ്യുത പോസ്റ്റുകൾ നീക്കുക, പോസ്റ്റുകൾ നീക്കം ചെയ്തിടത്തെ കുഴികൾ മൂടി റോഡിന്റെ ഇരുവശങ്ങളിലെ കോൺഗ്രീറ്റും ഇന്റർലോക്കിംഗും പൂർത്തീകരിക്കുക എന്നിവയാണ് നാട്ടുകാരുടെ അടിയന്തര ആവശ്യങ്ങൾ.