കല്ലമ്പലത്ത് ഹർത്താൽ ഭാഗികം
കല്ലമ്പലം: വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഹർത്താൽ കല്ലമ്പലത്ത് ഭാഗികം.രാവിലെ കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിയെങ്കിലും 9ഓടെ ആറ്റിങ്ങൽ പാരിപ്പള്ളി മേഖലകളിൽ ഹർത്താലനുകൂലികൾ വാഹനം തടഞ്ഞതോടെ,അവിടെ നിന്നുള്ള സർവീസ് വാഹനങ്ങൾ നിലച്ചു.ഇതോടെ യാത്രക്കാർ വലഞ്ഞു.11ഓടെ വീണ്ടും ബസുകൾ ഓടിത്തുടങ്ങി.വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും സമയത്ത് സ്ഥാപനങ്ങളിലെത്താൻ സാധിക്കാതെ കുഴങ്ങി.കല്ലമ്പലത്ത് സമരാനുകൂലികൾ സർക്കാർ ഓഫീസ്,ബാങ്കുകൾ എന്നിവ അടപ്പിച്ചു.
കടകളടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും വ്യാപാരികൾ തയാറായില്ല.സമരത്തോട് അനുകൂലിക്കുന്നതായും,നേരത്തേ അറിയിക്കാത്തതിനാൽ കടകളടയ്ക്കാൻ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി സമരാനുകൂലികളോട് പറഞ്ഞു.തുടർന്ന് ഒരു മണിക്കൂറെങ്കിലും കടയടയ്ക്കണം എന്ന സമരാനുകൂലികളുടെ ആവശ്യം പരിഗണിച്ച് 10 മുതൽ 11വരെ കടകൾ ഭാഗികമായി അടച്ചു. സ്വകാര്യ വാഹനങ്ങളെല്ലാം പതിവുപോലെ ഓടി.നാവായിക്കുളത്തും കല്ലമ്പലത്തും ചില വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാൻ ശ്രമിച്ചതും ബസുകൾ തടഞ്ഞതും പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു.ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ കല്ലമ്പലത്ത് ഹർത്താൽ പൊതുവേ സമാധാനപരവും ഭാഗികവുമായിരുന്നു.