ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്, തൂത്തുവാരി ബി.ജെ.പി

Wednesday 29 April 2026 3:03 AM IST

ന്യൂഡൽഹി: ഗുജറാത്തിൽ അടുത്ത വ‌ർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സെമിഫൈനലായി കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മിന്നും വിജയം. 9900 തദ്ദേശ സീറ്രുകളിൽ 6472 ഇടത്ത് ജയിച്ചു.

കോൺഗ്രസിന് വിജയിക്കാനായത് 1412 ഇടത്ത്. നഗരങ്ങളിൽ ബി.ജെ.പി ആധിപത്യമാണ്. സൂറത്ത്,രാജ്കോട്ട്,വഡോദര,ഭവ്നഗർ,അഹമ്മദാബാദ് തുടങ്ങി 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും മികച്ച പ്രകടനം നടത്തി. അഹമ്മദാബാദിലെ 192 വാർഡുകളിൽ 158ഉം ബി.ജെ.പി നേടി.സൂറത്തിൽ 127ൽ 115 സീറ്റുകളിൽ വിജയിച്ചു.ആംആദ്മി പാർട്ടി ഇവിടെ നാലിടത്ത് വിജയിച്ചപ്പോൾ, കോൺഗ്രസിന് ഒരു സീറ്റുകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ആം ആദ്മി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് സൊരാത്തിയ തോറ്റു.

ഗ്രാമങ്ങളിൽ മെച്ചമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. ആംആദ്മി ചലനമുണ്ടാക്കിയത് ആദിവാസി മേഖലകളിലാണ്. നർമ്മദ ജില്ലയിലെ നാലു താലൂക്ക് പഞ്ചായത്തുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കച്ച് ജില്ലയിലെ ഭുജ്,ഭറൂച്ച് മേഖലകളിൽ അസദുദ്ദിൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം സാന്നിദ്ധ്യമറിയിച്ചു.

15 മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് പുറമെ 84 മുനിസിപ്പാലിറ്റികൾ,34 ജില്ലാ പഞ്ചായത്തുകൾ,260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.വിജയം വലിയ ആത്മവിശ്വാസമാണ് ബി.ജെ.പിക്ക് നൽകിയിരിക്കുന്നത്.ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

നന്ദി പറഞ്ഞ് മോദി

ബി.ജെ.പിയുടെ വിജയത്തിന് ഗുജറാത്ത് ജനതയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തും പാർട്ടിയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴമേറിയതും അഭേദ്യവുമായി മാറിയിരിക്കുന്നു.സംസ്ഥാന സർക്കാരിന്റെ ജനകേന്ദ്രീകൃതവും വികസനോന്മുഖവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.ജനങ്ങൾ സദ്ഭരണ രാഷ്ട്രീയത്തിൽ വിശ്വാസം പ്രകടിപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു.