സുഹൃത്തിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും

Wednesday 29 April 2026 12:47 AM IST

തൃശൂർ : സുഹൃത്തിനോടുള്ള വൈരാഗ്യത്താൽ സൂഹൃത്തിന്റെ പിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. കിള്ളന്നൂർ കെൽട്രോൺ കോളനിയിൽ താമസിക്കുന്ന തൊമ്മാന വീട്ടിൽ വിബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച പിതാവ് വിൻസെന്റ് (53) നെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഒല്ലൂർ പടവരാട് കരിവെച്ചൻകുഴി സിജോ എന്ന കുയിലൻ സിജോ (37), എടക്കുന്നി പനയംപാടം അത്താണിക്കുഴിയിൽ നേിശാന്ത് (39) എന്നിവരെയാണ് ശിക്ഷിച്ചത്. നാല്, അഞ്ച് പ്രതികളായ നെൻമണിക്കര മണപ്പറമ്പിൽ വീട്ടിൽ സതീഷ് (41 ) നെൻമണിക്കര കിഴക്കുംപുറം അനൂപ് എന്ന അഖിൽ (34) എന്നിവരെ ഒരു വർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷിച്ചു. 2013 മെയ് 26ന് രാത്രി 8.45 ന് കിള്ളന്നൂർ കെൽട്രോൺ കോളനിയിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ, അഡ്വ. രാജീവ് എന്നിവർ ഹാജരായി .