ജക്കാർത്തയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 14 മരണം
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 14 മരണം. നിരവധിപേർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രി വൈകി ജക്കാർത്തക്ക് സമീപമുള്ള ബെകാസി റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
ബെകാസിയിലെ ലെവൽ ക്രോസിംഗിൽ ഒരു ടാക്സി കമ്മ്യൂട്ടർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയെ തുടർന്ന് ട്രാക്കിൽ കുടുങ്ങിയ കമ്മ്യൂട്ടർ ട്രെയിനിലേക്ക് അതിവേഗ ദീർഘദൂര ട്രെയിനായ ‘ആർഗോ ബ്രോമോ ആംഗ്ഗ്രെക്’ ഇടിച്ചു കയറുകയായിരുന്നു.തകർന്നടിഞ്ഞ ബോഗികൾ മുറിച്ചുമാറ്റിയാണ് പരിക്കേറ്റവരെ പുറത്തെടുക്കുന്നത്.
ജക്കാർത്തയിൽ നിന്ന് സികരങ്ങിലേക്കുള്ള കമ്മ്യൂട്ടർ ലൈൻ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ഒരു നഗര കേന്ദ്രത്തെയും അതിന്റെ ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ സർവിസിനെയാണ് കമ്മ്യൂട്ടർ ലൈൻ ട്രെയിൻ.പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്ന് റെയിൽവേ ഓപ്പറേറ്ററായ കെ.എ.ഐ വക്താവ് ആനി പുർബ അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.ഇന്തോനേഷ്യയിലെ റെയിൽ ശൃംഖലയിൽ സുരക്ഷാ വീഴ്ചകൾ പതിവാകുകയാണ്. 2010-ൽ സമാനമായ അപകടത്തിൽ 36 പേർ മരണപ്പെിട്ടിരുന്നു. 2015ൽ, വെസ്റ്റ് ജാവയിലെ കാവൽക്കാരനില്ലാത്ത ക്രോസിങിൽ പാസഞ്ചർ ട്രെയിൻ മിനിബസിൽ ഇടിച്ച് 18 പേരുടെ ജീവൻ പൊലിയുകയും ചെയ്തിരുന്നു. നിലവിലെ സംഭവത്തിൽ ഗതാഗത മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.