ആന്ധ്രയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി, പിന്നാലെ മോഷണവും, സിപിഎം പ്രവർത്തകനെ കേരളത്തിലെത്തി പൊക്കി ആന്ധ്രാ പൊലീസ്

Wednesday 29 April 2026 1:15 AM IST

തലശ്ശേരി: ആന്ധ്രാപ്രദേശിൽ മോഷണവും തട്ടിക്കൊണ്ടു പോകലും നടത്തിയ സംഭവത്തിൽ വധക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകൻ ആന്ധ്രാ പൊലീസിന്റെ പിടിയിലായി. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ പുല്ലൂക്കരയിലെ കെ.കെ. ഷിനോസിനെയാണ് (35) ആന്ധ്ര പൊലീസ് ചൊക്ലിയിൽ നിന്നും കേരള പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.

ഇയാളെ ആന്ധ്രയിലെത്തിച്ച് റിമാൻഡ് ചെയ്തു. മൻസൂർ വധക്കേസിലെ മറ്റൊരു പ്രതി പുല്ലൂക്കരയിലെ കെ.പി ഷുഹൈലും (38) ഈ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. ഷുഹൈലിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടാനും ആന്ധ്ര പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

ആന്ധ്ര സത്യസായി ജില്ലയിലെ കനകാപള്ളി കിയാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണവും വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സംഭവത്തിലുമാണ് ആന്ധ്രാപ്രദേശ് പൊലീസ് ചൊക്ലിയിലെത്തി പ്രതിയെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫോൺ ലൊക്കേഷൻ തേടി പൊലീസ് ചൊക്ലിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിലാണ് മൻസൂർ കൊല്ലപ്പെട്ടത്.