ബംഗളൂരുവിൽ ആശുപത്രിയുടെ മതിൽ മഴയത്ത് തകർന്ന് ഏഴ് മരണം, രണ്ടുപേർ മലയാളികൾ
ബംഗളൂരു: ആശുപത്രിയിലെ മതിൽ തകർന്ന് ഏഴ് മരണം. ഇതിൽ രണ്ടുപേർ മലയാളികളാണ്. ബംഗളൂരു ശിവാജി നഗറിലുള്ള ബൗറിംഗ് ആന്റ് ലേഡി കർസൺ ആശുപത്രിയിലെ മതിലാണ് തകർന്നുവീണത്. മരിച്ച ഏഴുപേരിൽ എറണാകുളം സ്വദേശികളായ ലത, സ്‌മിത എന്നിവരും ഉൾപ്പെടും. ഇവർ കുടുംബശ്രീ പ്രവർത്തകരാണ്. വിനോദയാത്രയ്ക്കായാണ് ഇവരടങ്ങുന്ന 52 അംഗ സംഘം ബംഗളൂരുവിൽ എത്തിയത്. മൂന്നുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
പൊലീസ് നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം വൈകിട്ട് 5.30ഓടെയാണ് അപകടമുണ്ടായത്. മറ്റ് മരണമടഞ്ഞ മിക്കവരും വഴിയോര കച്ചവടക്കാരാണ്. പ്രദേശത്ത് ഇന്ന് ശക്തമായ മഴ പെയ്‌തിരുന്നു. മഴയിൽ നിന്നും രക്ഷനേടാനായി ആശുപത്രിയിലെ മോർച്ചറിയോട് ചേർന്നുള്ള മതിലിനടുത്ത് നിന്നവരുടെ പുറത്തേക്കാണ് മതിലിടിഞ്ഞുവീണത്. കൊമേഴ്‌സ്യൽ സ്‌ട്രീറ്റ് പൊലീസ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. മതിൽ മുൻപേ തകർന്നിരുന്നതാണോ എന്നത് ഇനിയും വ്യക്തമല്ല. അപകടത്തിൽപെട്ടവരെ ബൗറിംഗ് ആന്റ് ലേഡി കർസൺ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ഇവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു.