ഇഴഞ്ഞ് മേൽപ്പാലം നിർമ്മാണം; വാണിയമ്പാറയിൽ മഴക്കാലത്തും കുരുക്ക് ഉറപ്പ്..!
തൃശൂർ: ദേശീയപാത 544ൽ എങ്ങുമെത്താതെ വാണിയമ്പാറ മേൽപ്പാലം നിർമ്മാണം. അങ്കമാലിക്കും മണ്ണുത്തിക്കും മദ്ധ്യേയുള്ള പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര മേൽപ്പാലങ്ങളും മണ്ണുത്തിക്കും വടക്കഞ്ചേരിക്കും മദ്ധ്യേയുള്ള മുടിക്കോട്, കല്ലിടുക്ക് മേൽപ്പാലങ്ങളും ഏറെക്കുറെ പൂർത്തിയായിട്ടും വാണിയമ്പാറയിൽ മാത്രം നിർമ്മാണം ഇഴയുകയാണ്. സ്ട്രക്ചർ മാത്രമാണ് പൂർത്തിയായത്. ഭൂമിക്കടിയിലൂടെ പവർഗ്രിഡ് കേബിൾ പോകുന്നതായിരുന്നു ആദ്യ പ്രതിസന്ധി. കേബിൾ മുറിച്ച് രണ്ടായി നൽകാമെന്ന് ധാരണയായതോടെ നിർമ്മാണത്തിന് വഴിതെളിഞ്ഞെങ്കിലും വർഷക്കാലം കഴിഞ്ഞേ പൂർത്തിയാകൂവെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ഇതോടെ ഈ മഴക്കാലത്ത് വാണിയമ്പാറയിൽ കുരുക്ക് ഉറപ്പായി. കൊമ്പഴ മുതൽ നീലിപ്പാറ വരെയുള്ള പ്രദേശത്ത് നിർമ്മാണം നടക്കുന്നതിനാൽ ഒറ്റവരിയായാണ് ഇപ്പോൾ ഗതാഗതം. ഇതേസമയം നിർമ്മാണം പൂർത്തിയായ മുടിക്കോട്, കല്ലിടുക്ക് മേൽപ്പാലങ്ങളിൽ അന്തിമ ജോലികൾ മാത്രമേ ഇനി ബാക്കിയുള്ളൂ.
പൂർത്തിയാക്കാൻ രണ്ട് വർഷം
2024 മാർച്ചിലാണ് മേൽപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങിയത്. 16 മാസത്തിനകം പൂർത്തിയാകുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും നിർമ്മാണത്തിന് വേണ്ടിവന്നത് ഏകദേശം രണ്ട് വർഷത്തോളമാണ്. വാണിയമ്പാറയിലെ മേൽപ്പാലം നിർമ്മാണം മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. 2025 ജൂലായ്, ആഗസ്റ്റ് മാസത്തോടെ നിർമ്മാണം പൂർത്തിയാക്കേണ്ട പദ്ധതിക്ക് ആദ്യം 2025 സെപ്തംബർ വരെയും പിന്നീട് ഡിസംബർ വരെയും കാലാവധി നീട്ടിനൽകിയിരുന്നു. ഇതാണ് 2026 മേയിൽ പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പറയുന്നത്.
ആമ്പല്ലൂരിലെ മേൽപ്പാലം പത്ത് ദിവസത്തിനകവും കൊരട്ടിയിലെ മേൽപ്പാലം അടുത്തമാസവും പൂർത്തിയാക്കുകയാണ് ലക്ഷ്യം. മുടിക്കോട്, കല്ലിടുക്ക്, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ മേൽപ്പാലം നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
അൻസിൽ ഹസൻ, പ്രൊജക്ട് ഡയറക്ടർ, എൻ.എച്ച്.എ.ഐ