കുട്ടനാടൻ താറാവിറച്ചി  ‘ചീരു’ വിപണിയിലേക്ക്

Thursday 30 April 2026 8:59 AM IST

ആലപ്പുഴ: പേരുകേട്ട കുട്ടനാടൻ താറാവിറച്ചി കുടുംബശ്രീയുടെ കരുത്തിൽ ബ്രാൻഡഡ് ഉത്പന്നമായി വിപണിയിലെത്തുന്നു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖലയിലെ ഉത്പന്നങ്ങളെ ഏകോപിപ്പിച്ചുക്കൊണ്ട് ‘ചീരു’ എന്ന പേരിലാണ് താറാവിറച്ചി വിപണിയിലെത്തുന്നത്. പ്രാദേശിക ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചുവടുവയ്പ്പ്. ആലപ്പുഴയിൽ നടന്ന സരസ് മേളയുടെ ഭാഗ്യചിഹ്നമായ താറാവിന് ‘ചീരു’ എന്നാണ് പേരിട്ടിരുന്നത്. ഔദ്യോഗിക ബ്രാൻഡിനും ഇതേ പേര് നൽകുകയായിരുന്നു. ആലപ്പുഴയിൽ മാത്രം ലഭ്യമായിരുന്ന ഗുണമേന്മയുള്ള കുട്ടനാടൻ താറാവിറച്ചി, പ്രത്യേക പാക്കേജിംഗിലൂടെ സംസ്ഥാനത്തുടനീളം ലഭ്യമാക്കുകയാണ് ജില്ലാ മിഷന്റെ ലക്ഷ്യം.

സംരംഭകർക്കുള്ള സാമ്പത്തിക സഹായവും കുടുംബശ്രീ ഉറപ്പാക്കുന്നുണ്ട്. പ്രൊഡ്യൂസർ ഗ്രൂപ്പുകൾക്ക് യന്ത്രസാമഗ്രികൾ വാങ്ങുന്നതിനായി ഒന്നരലക്ഷം രൂപയും, പ്രവർത്തന മൂലധനമായി ഒരു ലക്ഷം രൂപയും സഹായധനമായി നൽകും. ഇതുവഴി കൂടുതൽ കുടുംബങ്ങൾക്ക് മേഖലയിൽ തൊഴിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വൃത്തിയുള്ള സാഹചര്യത്തിൽ തയ്യാറാക്കുന്ന 'ചീരു' താറാവിറച്ചി,​ വരും ദിവസങ്ങളിൽ കുടുംബശ്രീ ഔട്ട്‌ലെറ്റുകൾ വഴിയും മറ്റ് പ്രമുഖ വിപണികൾ വഴിയും ഉപഭോക്താക്കളിലെത്തും.

തുടക്കം വെളിയാനാട്ട്

# പദ്ധതിയുടെ ആദ്യഘട്ടം കുട്ടനാടിലെ വെളിയാനാട് ബ്ലോക്കിൽ ആരംഭിക്കും.തുടർന്ന് ചമ്പക്കുളം ബ്ലോക്കിലേക്ക് വ്യാപിപ്പിക്കും

# അഞ്ച് പേരടങ്ങുന്ന പ്രൊഡ്യൂസർ ഗ്രൂപ്പുകൾ വഴിയാണ് ഉത്പാദനവും വിതരണവും നടക്കുന്നത്

#ആധുനിക പാക്കിംഗ് സൗകര്യങ്ങളും കുടുംബശ്രീയുടെ ലോഗോയോടും കൂടിയ പ്രത്യേക കവറുകൾ തയ്യാറാക്കും

# 900 ഗ്രാം വീതമുള്ള ഇറച്ചി പാക്കറ്റുകളാണ് വിപണിയിൽ ലഭിക്കുക

# ദൂരസ്ഥലങ്ങളിൽ എത്തിക്കാനുള്ള ശീതീകരണ സംവിധാനങ്ങൾ അടുത്ത ഘട്ടങ്ങളിൽ ഏർപ്പെടുത്തും

#താറാവിറച്ചി ഉപയോഗിച്ചുള്ള റെഡിടു ഈറ്റ് വിഭവങ്ങൾ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്