പഞ്ചാബ് നിലനിറുത്താൻ ആം ആദ്മി എം.എൽ.എമാരെ അണിനിരത്തി ശക്തിപ്രകടനത്തിന് ശ്രമം

Thursday 30 April 2026 12:35 AM IST

ന്യൂഡൽഹി: പഞ്ചാബിലെ പ്രതിസന്ധി മറികടക്കാൻ ഇന്നലെ ഉന്നതതലയോഗം വിളിച്ചുകൂട്ടിയ ആംആദ്മി പാർട്ടി നേതൃത്വം, അവിടുത്തെ എം.എൽ.എമാരെ അണിനിരത്തി ശക്തിപ്രകടനത്തിനും ശ്രമിച്ചു. ഏഴ് രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇന്നലെ ജലന്ധറിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഭൂരിഭാഗം എം.എൽ.എമാരും പങ്കെടുത്തെന്നാണ് സൂചന. 94 എം.എൽ.എമാരും യോഗത്തിനെത്തണമെന്ന് പാ‌ർട്ടി നിർദ്ദേശമുണ്ടായിരുന്നു. അടുത്തവർഷം തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഭരണം നിലനിറുത്താൻ സ്വീകരിക്കേണ്ട തന്ത്രങ്ങൾ യോഗം ചർച്ച ചെയ്‌തുവെന്നാണ് സൂചന. 117 നിയമസഭാ മണ്ഡലങ്ങളിലും 1000ൽപ്പരം പാ‌ർട്ടി നിരീക്ഷകർ സർവേ നടത്തിയിരുന്നു. ഇതടക്കം ചർച്ച ചെയ്യാൻ പഞ്ചാബിന്റെ ചുമതല വഹിക്കുന്ന മനീഷ് സിസോദിയയുടെ ആഭിമുഖ്യത്തിലായിരുന്നു യോഗം. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി ഭഗവന്ത് മന്നും ഓൺലൈനായി പങ്കെടുത്തു.

മേയ് 5ന് രാഷ്ട്രപതിയെ സന്ദർശിക്കും

ബി.ജെ.പിയിൽ ചേർന്നവരുടെ രാജ്യസഭാ അംഗത്വം പിൻലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മേയ് 5ന് രാഷ്ട്രപതിയെ സന്ദർശിക്കും. വിമതരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്,​ രജീന്ദ‌ർ ഗുപ്‌ത,​ വിക്രംജിത് സിംഗ് സാഹ്നെ എന്നിവർ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എം.പിമാരാണ്. അവരെ വിജയിപ്പിച്ച എം.എൽ.എമാർക്കൊപ്പം രാഷ്ട്രപതിയെ കാണാനാണ് അനുവാദം ചോദിച്ചിരുന്നത്. എന്നാൽ, രാഷ്ട്പതിയെ കാണാൻ പോകുമ്പോൾ എം.എൽ.എമാർ ഒപ്പമുണ്ടാകുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമായ മറുപടി നൽകിയില്ല.