വിദ്വേഷ പ്രസംഗം: കൂടുതൽ നിർദ്ദേശങ്ങൾ ഇറക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
നിയമത്തിന്റെ അഭാവമില്ല, നടപ്പാക്കലിലാണ് പ്രശ്‌നം
വിദ്വേഷ പ്രസംഗങ്ങൾ സാഹോദര്യത്തിന് ഭീഷണിയെന്ന് നിരീക്ഷണം
ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങൾ വർദ്ധിക്കുകയാണെന്നും പുതിയ മാർഗരേഖയിറക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജികൾ സുപ്രീംകോടതി തള്ളി. ഇന്ത്യൻ ശിക്ഷാ നിയമത്തിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലും വിദ്വേഷ പ്രസംഗങ്ങളെ നേരിടാൻ ആവശ്യമായ വ്യവസ്ഥകളുണ്ട്. നടപ്പാക്കലിലാണ് പ്രശ്‌നം. അതിനാൽ ഹർജികളിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടന ഉയർത്തിപിടിക്കുന്ന സാഹോദര്യത്തിനും, പൗരന്റെ അന്തസിനും ഭീഷണിയാണെന്ന് അംഗീകരിക്കുന്നു. കൂടുതൽ വകുപ്പുകൾ ചേർക്കണമെങ്കിൽ അക്കാര്യം ആലോചിക്കേണ്ടത് കേന്ദ്ര - സംസ്ഥാന സർക്കാരുകളാണ്. നിയമഭേദഗതിക്ക് അധികാരം നിയമനിർമ്മാണസഭകൾക്കാണെന്നും കോടതി വ്യക്തമാക്കി. പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേട്ടിന് ഉത്തരവിടണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നും വ്യക്തത വരുത്തി. ഗോസംരക്ഷണത്തിന്റെ പേരിലും, ബീഫ് കൈവശം വച്ചുവെന്നാരോപിച്ചും ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിക്കുന്നുവെന്ന ഹർജികളിൽ 2022 ഒക്ടോബറിൽ സുപ്രീംകോടതി വിശദമായ മാർഗരേഖ പുറത്തിറക്കിയിരുന്നു. മതം നോക്കാതെ ഉടൻ സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്‌നയും അടങ്ങിയ ബെഞ്ച് 2023ൽ നിർദ്ദേശം നൽകി. നിയമനിർമ്മാണമുണ്ടാകണമെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിനു ശേഷമാണ് വ്യവസ്ഥകൾ കടുപ്പിച്ച് കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നത്.