കോൺഗ്രസ് നേതാവിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ
വിഴിഞ്ഞം: കോൺഗ്രസ് മുക്കോല മണ്ഡലം വൈസ് പ്രസിഡന്റിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ആറാലുംമൂട് തലയൽ തുണ്ട്തട്ട് പുതുവൽ പുത്തൻവീട് സ്വദേശികളായ ദീപക്(22),മുകേഷ് (38),കൊട്ടിയം മണിമന്ദിരത്തിൽ നിന്നും ആറാലുംമൂട് വാടകയ്ക്ക് താമസിക്കുന്ന അജിത്(32),നെയ്യാറ്റിൻകര പത്താംകല്ല് കരക്കച്ചുവിള ബിസ്‌മി മൻസിലിൽ അൽത്താഫ്.കെ(27) എന്നിവരെയാണ് ഇന്നലെ പുലർച്ചെ 4ഓടെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
കരടിവിള സ്വദേശി ഷാനു കബീറാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ ഷാനു,സവാരി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി കരയടിവിള ജംഗ്ഷന് സമീപമെത്തിയപ്പോഴായിരുന്നു ആക്രമണം.
ഓട്ടോയിലിരുന്ന ഷാനുവിനെ റോഡിലിട്ട് മർദ്ദിക്കുകയും ബിയർ ബോട്ടിലും തടിക്കഷ്ണങ്ങളും കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി ദീപക്കിന്റെ അപ്പൂപ്പന്റെ വീട്ടിലെ ഗേറ്റ് തകർത്തതുമായി ബന്ധപ്പെട്ട് ഷാനുവുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായത് ആളൊഴിഞ്ഞ
വീട്ടിലെ ടവറിൽ നിന്നും
ഒളിവിൽ പോയ പ്രതികളിൽ മൂന്നുപേരെ ആറാലുംമൂട്ടിൽ അതിക്രമിച്ച് കയറി താമസിക്കുന്ന വീട്ടിൽ നിന്നും ഒരാളെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. മരണം നടന്ന വീട്ടിൽ നിന്നും മറ്റ് കുടുംബാംഗങ്ങൾ മാറി താമസിച്ചതിന് പിന്നാലെ പിൻവാതിൽ തകർത്ത് പ്രതികൾ അതിക്രമിച്ച് കയറി താമസിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാളിന്റെ മൊബൈൽ ഫോൺ പുലർച്ചെ 4ഓടെ ഓണായതാണ് ഇവരെ കണ്ടെത്താൻ സഹായകരമായത്. പൊലീസെത്തുമ്പോൾ മൂന്നുപേർ ഒന്നാം നിലയ്ക്ക് മുകളിലെ വാട്ടർ ടാങ്കിനുവേണ്ടി നിർമ്മിച്ച ടവറിന് മുകളിൽ കിടന്നുറങ്ങുകയായിരുന്നു.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിലാണ് നാലാമനെ വീട്ടിൽ നിന്നും പിടികൂടിയത്. അൽത്താഫ് ഒഴികെ മൂന്നുപേർക്കും മോഷണത്തിനും ലഹരി ഉപയോഗത്തിനും വിവിധ സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ രജിരാജ്,എസ്.ഐ.രജിതോമസ്,ഗ്രേഡ് എസ്.ഐ.വിനോദ് കുമാർ, ഗ്രേഡ് എ.എസ്.ഐ സജി,എസ്.സി.പി.ഒമാരായ വിനയകുമാർ,ഷിജു,സി.പി.ഒ രജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികൾ തടിയും ബിയർ കുപ്പിയുമായി വരുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇവർ സഞ്ചരിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാൻഡ് ചെയ്‌തു
ഫോട്ടോ: പ്രതികൾ ദീപക്,മുകേഷ്,അൽത്താഫ്,അജിത്