നഗരസഭയിൽ പട്ടികജാതി സ്വയംതൊഴിൽ സബ്സിഡി തട്ടിപ്പ്: പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ തട്ടിപ്പ് നടത്തിയ പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു.വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ വ്യാജ രേഖകളുണ്ടാക്കി 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ, മുട്ടത്തറ സ്വദേശിയും നഗരസഭയിലെ മുൻ എസ്.സി പ്രൊമോട്ടറുമായ എസ്.സിന്ധുവിനെയാണ് (55) വിജിലൻസ് ഒന്നാം സ്പെഷ്യൽ ഇൻവെസ്റ്രിഗേഷൻ യൂണിറ്റ് അറസ്റ്റ് ചെയ്തത്.
2021- 22 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയിലായിരുന്നു തട്ടിപ്പ്.സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 75 ലക്ഷം രൂപ വിതരണം ചെയ്തതായുള്ള വ്യാജ രേഖകളുണ്ടാക്കി.തുടർന്ന് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ തുക, സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 1.26 കോടി രൂപയുടെ ക്രമക്കേട് കാട്ടിയ മറ്റൊരു കേസിലും,ജനറൽ വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 1.14 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിലും, 3.57 കോടി രൂപയുടെയും ഫണ്ട് തട്ടിപ്പുകൾ നടത്തിയ മറ്റ് രണ്ട് കേസുകളിലും സിന്ധു ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് അറിയിച്ചു.