കഴക്കൂട്ടത്ത് രണ്ട് ബംഗ്ലാദേശ് യുവതികളടക്കം എട്ടുപേർ കസ്റ്റഡിയിൽ
കഴക്കൂട്ടം: കഴക്കൂട്ടത്ത് പെൺവാണിഭ സംഘമെന്ന സംശയത്തിൽ ആറംഗ സംഘമടക്കം എട്ടുപേർ പൊലീസ് പിടിയിൽ. കാര്യവട്ടത്തിന് സമീപം വാടകയ്ക്ക് വീടെടുത്ത് പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ നാല് യുവതികളും നിയമവിരുദ്ധമായി തങ്ങിയ രണ്ട് ബംഗ്ലാദേശ് സ്വദേശിനികളും ഉൾപ്പെടെയുള്ളവർ കുടുങ്ങുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശിനികളായ സുമി,ഇദ്ഗാനുൻ എന്നിവരെ കൂടാതെ പുഷ്പ (കൊല്ലം), സുദീപ് (കാട്ടാക്കട), ഡാനിയേൽ (കർണാടക),നനഫിയ (വർക്കല),മധുമതി (ബംഗളൂരു), മൗസുമി ബിശ്വാസ് (പശ്ചിമ ബംഗാൾ) എന്നിവരാണ് പിടിയിലായത്.
രണ്ടാഴ്ച മുൻപ് ഇരുനില വീട് വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തനം തുടങ്ങിയത്. ആയുർവേദ ഡോക്ടർമാരാണെന്ന് വിശ്വസിപ്പിച്ച് പ്രതിമാസം 35,000 രൂപയ്ക്കാണ് ഇവർ വീടെടുത്തതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ നിന്ന് രണ്ട് കാറുകളും നിരവധി മൊബൈൽ ഫോണുകളും രേഖകളും കണ്ടെടുത്തു. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടെത്താനുള്ള പൊലീസ് പരിശോധനയ്ക്കിടയിലാണ് സംഘം വലയിലായത്. വിദേശ യുവതികളെ എത്തിച്ച് പെൺവാണിഭം നടത്തുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.