കരാറിൽ ഒപ്പിട്ടില്ലെങ്കിൽ കളിമാറുമെന്ന് ട്രംപ്

Thursday 30 April 2026 7:38 AM IST

 ഇറാൻ പുതുക്കിയ നിർദ്ദേശങ്ങൾ സമർപ്പിക്കും

 റൈഫിളുമേന്തി നിൽക്കുന്ന തന്റെ എ.ഐ ചിത്രം പങ്കിട്ടു

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയുടെ പുരോഗതി അനിശ്ചിതത്വത്തിൽ ആയിരിക്കെ, അക്ഷമനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിന്റെ കാര്യത്തിൽ ഇറാൻ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കളിമാറുമെന്നാണ് മുന്നറിയിപ്പ്.

യുദ്ധഭൂമിയിൽ റൈഫിളുമേന്തി നിൽക്കുന്ന തന്റെ എ.ഐ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ട്രംപ്, ആണവ കരാറിൽ എങ്ങനെ ഒപ്പിടണമെന്ന് ഇറാന് അറിയില്ലെന്നും അവർക്കിപ്പോൾ ഒന്നിച്ച് പ്രവർത്തിക്കാനുള്ള ശേഷിയില്ലെന്നും കുറ്റപ്പെടുത്തി. എത്രയും വേഗം ബുദ്ധിപൂർവ്വം പെരുമാറുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ' ഇനി മര്യാദക്കാരൻ ആയിരിക്കില്ല' എന്ന ക്യാപ്ഷനോടെയായിരുന്നു ട്രംപിന്റെ പോസ്റ്റ്.

ഇറാന് കരാറിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും ചർച്ചകൾ പൂർത്തിയാക്കാനും വേണ്ടിയാണ് ട്രംപ് വെടിനിറുത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയത്. എന്നാൽ ഇറാൻ കടുംപിടിത്തം തുടരുന്നത് ട്രംപിനെ അസ്വസ്ഥനാക്കുന്നു. ചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 115 ഡോളറിലേക്ക് ഉയർന്നു.

അതേ സമയം, പുതുക്കിയ നിർദ്ദേശങ്ങളുള്ള സമാധാന പദ്ധതി വരും ദിവസങ്ങളിൽ ഇറാൻ പാകിസ്ഥാൻ വഴി യു.എസിന് കൈമാറും. തങ്ങൾക്കെതിരായ യു.എസിന്റെ നാവിക ഉപരോധം നീക്കിയാൽ, ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കാമെന്ന് ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ആണവ ചർച്ച പിന്നീടുമതിയെന്ന ഇറാന്റെ നിലപാട് യു.എസ് തള്ളി.

 ഗൾഫിൽ പുതിയ

പൈപ്പ് ലൈൻ വരും

1. സംയുക്ത എണ്ണ, വാതക പൈപ്പ് ലൈൻ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഗൾഫ് രാജ്യങ്ങൾ. കഴിഞ്ഞ ദിവസം സൗദിയിലെ ജിദ്ദയിൽ നടന്ന ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) യോഗത്തിലാണ് തീരുമാനം. ഊർജ്ജക്കയറ്റുമതിക്ക് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. മിസൈൽ ഭീഷണികളെ നേരിടാൻ സംയുക്ത മുന്നറിയിപ്പ് സംവിധാനവും സ്ഥാപിക്കും

2. ആണവ കരാറിന് വഴങ്ങാത്തതിനാൽ ഇറാനിയനെതിരെയുള്ള നാവിക ഉപരോധം യു.എസ് നീട്ടിയേക്കും. ഉപരോധം നീക്കാതെ ഹോർമുസ് തുറക്കില്ലെന്ന് ഇറാനും. നേരിടാൻ സജ്ജമാകാൻ അമേരിക്കൻ ഊർജ്ജ കമ്പനികളോട് ട്രംപിന്റെ നിർദ്ദേശം

# തങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. യു.എസ് നാവിക ഉപരോധം തുടർന്നാൽ സൈനികമായി തിരിച്ചടിക്കും.

- ഇറാൻ സൈന്യം