'യുഎസ് - ഇറാൻ യുദ്ധം പാകിസ്ഥാനെ സാമ്പത്തികമായി തളർത്തി'; സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: യുഎസ് - ഇറാൻ യുദ്ധം പാകിസ്ഥാന്റെ സാമ്പത്തിക പുരോഗതിയെ ബാധിച്ചെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്. യുദ്ധം ലഘൂകരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുഃനസ്ഥാപിക്കാനും തങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഷെഹ്‌ബാസ് ഷെരീഫ് പറഞ്ഞു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
' പാകിസ്ഥാനിൽ എണ്ണ ഇറക്കുമതി ബിൽ യുഎസ് - ഇറാൻ സംഘർഷത്തിന് മുൻപ് 300 മില്യൺ ഡോളർ ആയിരുന്നു. എന്നാൽ സംഘർഷത്തിന് ശേഷം അത് 800 മില്യൺ ഡോളറായി ഉയർന്നു. ഇത് സമ്പദ്‌വ്യവസ്ഥയിൽ അധിക സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒരു ടാസ്ക് ഫോഴ്സ് ദിനംപ്രതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്. യുഎസ് - ഇറാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ പാകിസ്ഥാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി. ഏപ്രിൽ 11ന് ഇസ്ലാമാബാദിൽ ഇറാനും യുഎസും തമ്മിൽ നടന്ന ചർച്ച 21 മണിക്കൂർ നീണ്ടുനിന്നു. അത് ഒരു സുപ്രധാന നയതന്ത്ര വഴിത്തിരിവാണ്. സംഘർഷം ഉടൻ അവസാനിക്കുമെന്നാണ് കരുതുന്നത്' - ഷെഹ്‌ബാസ് ഷെരീഫ് പറഞ്ഞു.
അതേസമയം, ആണവ കരാറിന്റെ കാര്യത്തിൽ ഇറാൻ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കളിമാറുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യുദ്ധഭൂമിയിൽ റൈഫിളുമേന്തി നിൽക്കുന്ന തന്റെ എ.ഐ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ട്രംപ്, ആണവ കരാറിൽ എങ്ങനെ ഒപ്പിടണമെന്ന് ഇറാന് അറിയില്ലെന്നും അവർക്കിപ്പോൾ ഒന്നിച്ച് പ്രവർത്തിക്കാനുള്ള ശേഷിയില്ലെന്നും കുറ്റപ്പെടുത്തി. എത്രയും വേഗം ബുദ്ധിപൂർവ്വം പെരുമാറുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ' ഇനി മര്യാദക്കാരൻ ആയിരിക്കില്ല' എന്ന ക്യാപ്ഷനോടെയായിരുന്നു ട്രംപിന്റെ പോസ്റ്റ്.