എംജിആറും ജയലളിതയും ഇരുന്ന കസേര; അടുത്തത് ദളപതി വിജയ്, തമിഴ്‌നാട്ടിൽ സിനിമയെ വെല്ലുന്ന അട്ടിമറിയോ?
ചെന്നൈ: അരനൂറ്റാണ്ടിലേറെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടയായ തമിഴ്നാട്ടിൽ ഡിഎംകെ, എഐഎഡിഎംകെ ദ്വിമുഖ രാഷ്ട്രീയത്തിന് അന്ത്യമാകുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന ഭരണത്തിലെത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരം നിലനിർത്തുമെന്ന് മറ്റ് സർവേകൾ പ്രവചിക്കുമ്പോഴും തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന ഫലങ്ങളുമായിട്ടാണ് ആക്‌സിസ് മൈ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ആകെ 234 സീറ്റുകളിൽ 98 മുതൽ 120 വരെ സീറ്റുകൾ ടിവികെ നേടുമെന്നാണ് പ്രവചനം. തമിഴ്‌നാട്ടിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.
വിജയ്‌യെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണയ്ക്കുന്നത് (37ശതമാനം). നിലവിലെ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ 35 ശതമാനം പേരും മുൻ മുഖ്യമന്ത്രി ഇ. പളനിസ്വാമിയെ 22ശതമാനം പേരും പിന്തുണയ്ക്കുന്നു.
സർവേ പ്രകാരം ആദ്യമായി വോട്ട് ചെയ്യുന്നവരിൽ 68 ശതമാനം പേരും വിജയ്‌യെയാണ് പിന്തുണച്ചത്. 20-29 പ്രായപരിധിയിലുള്ളവരിൽ 59 ശതമാനം പേരും 30-39 പ്രായപരിധിയിലുള്ളവരിൽ 45 ശതമാനം പേരും ടിവികെയ്ക്ക് വോട്ട് ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
തമിഴ് രാഷ്ട്രീയത്തിൽ സിനിമയിൽ നിന്നുള്ളവർ ഭരണനേതൃത്വത്തിലെത്തുന്നത് പുതിയ കാര്യമല്ലെന്നാണ് ആക്‌സിസ് മൈ ഇന്ത്യ സർവേ ചൂണ്ടിക്കാട്ടുന്നത്. എംജിആർ, ജയലളിത തുടങ്ങിയവരുടെ പാരമ്പര്യം വിജയ്ക്കും ഗുണകരമാകും. കഴിഞ്ഞ 50 വർഷമായി ഡിഎംകെയും എഐഎഡിഎംകെയും മാത്രം മാറിമാറി ഭരിക്കുന്നതിൽ മടുത്ത ജനം വലിയൊരുമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രതീപ് ഗുപ്‌ത വിലയിരുത്തുന്നു.
അതേസമയം, എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് വലിയൊരു മുന്നേറ്റം പാർട്ടി നടത്തുമെന്നാണ് ടിവികെ വക്താവ് രാധൻ പണ്ഡിറ്റിന്റെ പ്രതികരണം. 140 മുതൽ 170 വരെ സീറ്റുകൾ നേടി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.