കടുത്ത ചൂടും ജലക്ഷാമവും കൃഷിയും കരിയുന്നു

Friday 01 May 2026 3:09 AM IST

കല്ലമ്പലം: കടുത്ത വേനലും ജലക്ഷാമവും കർഷകരുടെ സ്വപ്‌നങ്ങൾ തകർക്കുന്നു. ഓണക്കാല പച്ചക്കറിക്കൃഷിക്കുള്ള മുന്നൊരുക്കങ്ങളെയാണ് വേനൽ ബാധിച്ചത്.ചൂടേറിയ മണ്ണിൽ മണ്ണിരകളുൾപ്പെടെ നശിക്കുന്നത് ഭാവികൃഷിയെയും ബാധിക്കുമെന്ന ഭയവും കർഷകർക്കുണ്ട്. നാവായിക്കുളം,കരവാരം,മണമ്പൂര്‍,ഒറ്റൂർ,പള്ളിക്കൽ,മടവൂർ,ചെമ്മരുതി പഞ്ചായത്തുകളിലെ വാഴക്കൃഷിയാണ് വ്യാപകമായി നശിച്ചത്. ആഗസ്റ്റ് ആദ്യം നേന്ത്രക്കായ മൂപ്പെത്തിയാൽ മാത്രമേ ഓണത്തിനു നാടൻ ഉപ്പേരിയും ശർക്കരവരട്ടിയും ആവശ്യത്തിനുണ്ടാക്കാൻ സാധിക്കൂ.കർഷകർ ഫെബ്രുവരിയിൽ തന്നെ വാഴ നട്ടെങ്കിലും വേനൽ രൂക്ഷമായത് തിരിച്ചടിയായി. ജലക്ഷാമം മൂലം പാടശേഖരങ്ങളിൽ നട്ട വാഴകൾക്ക് സുഗമമായ ജലസേചനം നടത്താനും കഴിയുന്നില്ല.അടുത്ത ദിവസങ്ങളിലും വേനൽമഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

പ്രതീക്ഷ മങ്ങി ഓണവിപണി

വാഴ നടുന്നത് മുതൽ കുലയാകുന്നത് വരെ വെള്ളവും വളവും കൃത്യമായ അളവിൽ ലഭിച്ചെങ്കിൽ മാത്രമേ ഓണത്തിന് കുലവെട്ടാൻ കഴിയൂ. വേനൽ രൂക്ഷമായാൽ സമയത്ത് കുലയ്ക്കാതെ വരികയും തൂക്കം കുറയുകയും ചെയ്യും. ഓണ സീസണിലേക്കായുള്ള ചേനയുടെ വിളവും കുറയുമെന്നാണ് കർഷകരുടെ ആശങ്ക. രാസവളങ്ങളുടെ വില വർദ്ധനയും തിരിച്ചടിയാണ്.

കടം കൂടുന്നു

ഈ വർഷം ഇതുവരെ ജില്ലയിൽ അരക്കോടിയുടെ കൃഷി നാശമാണുണ്ടായത്. ഭൂരിഭാഗം പാടങ്ങളിലെയും കൊയ്ത്ത് നേരത്തെ പൂർത്തിയാക്കിയത് നെൽക്കൃഷിക്ക് ഗുണകരമായി.ദിവസം രണ്ടുനേരം ജലസേചനം നടത്തിയിട്ടും പച്ചക്കറിക്കൃഷികൾ വാടിവീഴുന്ന സ്ഥിതിയാണ്.പയർ,പാവൽ,കോവൽ എന്നിവയ്ക്കെല്ലാം ഉത്പാദനക്കുറവുണ്ടായി.പൂ പിടിക്കുന്നുണ്ടെങ്കിലും കൊഴിഞ്ഞു പോകുകയാണ്.ഇനി മഴയെത്തിയാലും പല കൃഷികളും പഴയ അവസ്ഥയിലെത്തില്ലെന്നാണ് കർഷകർ പറയുന്നത്.