'കരുണ'യുമായി ജോബിനെത്തി, എന്നിട്ടും; ബീഹാർ സ്വദേശിനിയുടെ മരണത്തിൽ വേദനയോടെ ജോബിൻ
മാന്നാർ: സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ് മെഡിക്കൽ കോളേജിൽ മരണപ്പെട്ട ബീഹാർ സ്വദേശിനി സൈറയുടെ മരണ വാർത്ത ജോബിൻ എന്ന ആംബുലൻസ് ഡ്രൈവർക്ക് ഏറെ വേദനയാണ് സമ്മാനിച്ചത്. മന്ത്രി സജിചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസ് ഡ്രൈവറായ ഇരമത്തൂർ മഠത്തിൽ ജോബിനായിരുന്നു സൈറാ കാത്തൂൺ(30)നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച വൈകിട്ട് 8 മണി കഴിഞ്ഞായിരുന്നു സംഭവം. മാന്നാർ കോയിക്കൽ മുക്കിൽനിന്ന് ഇരമത്തൂർ ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡിൽ കോട്ടക്കുഴി കലുങ്കിന് സമീപമാണ് ബീഹാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന സൈക്കിൾ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ ജോബിൻ റോഡിൽ വീണുകിടക്കുന്ന സൈറായ്ക്ക് സമീപം ഭർത്താവ് ലഡ്ഡുവും മൂന്നു പെൺമക്കളും സഹായത്തിനായി കേണു കരയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. തലയിലേറ്റ മുറിവ് ഗുരതരമായതിനാൽ 108 ആംബുലൻസിൽ സൈറാ കാത്തൂണിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇന്നലെ സൈറയുടെ മരണവാർത്ത ജോബിൻ അറിയുമ്പോൾ അവരുടെ പറക്കമുറ്റാത്ത മൂന്ന് പെൺമക്കളുടെ മുഖമായിരുന്നു തെളിഞ്ഞത്. നിസാരമെന്ന് തോന്നിയിരുന്ന ഒരു അപകടം മൂന്ന് കുരുന്ന് പെൺമക്കളെ അനാഥമാക്കിയപ്പോൾ ജോബിന് വേദനയടക്കാൻ കഴിഞ്ഞില്ല. ആറുവർഷത്തോളമായി കുടുംബം കേരളത്തിലെത്തിയ ബീഹാറി കുടുംബം ഇരമത്തൂർ റീത്ത് പള്ളിക്ക് സമീപം വാടകയ്ക്കാണ് താമസിച്ചിരുന്നത്. സ്വകാര്യ ജലവിതരണ കമ്പനിയുടെ ഡ്രൈവറാണ് സൈറുടെ ഭർത്താവ്. ആലപ്പുഴയിലെ പിങ്ക് എന്ന സന്നദ്ധ സംഘടന കുഞ്ഞുങ്ങളുടെ താത്ക്കാലിക സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള ക്രമീകരണങ്ങൾ സർക്കാർ മേൽനോട്ടത്തിൽ തന്നെ നടത്തുന്നതിന് കളക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.