കൊച്ചനുജൻ ഇല്ലാതെ അനോഷ് വീട്ടിലേക്ക് : തത്കാലം ബന്ധു വീട്ടിൽ

Friday 01 May 2026 12:00 AM IST
ചിരി സമ്മാനം : ഇഷ്ടപെട്ട ഫുട്ബാളും , ജഴ്‌സിയും സമ്മാനിച്ച് അനോഷിനെ ആശുപത്രിയിൽ നിന്നും യാത്രയാക്കിയപ്പോൾ

കൊടകര : കൊച്ചനുജനോടൊപ്പം ഉറങ്ങാൻ കിടന്ന അനോഷിന് അനുജൻ അൽജോ ഇല്ലെന്നത് ഉൾക്കൊള്ളാനേ ആയിട്ടില്ല. ചൂട് കാരണം അന്ന് ഇരുവരും നിലത്താണ് ഉറങ്ങിയത്. അപ്പോഴാണ് തലയണയ്ക്ക് അടിയിലെ ശംഖുവരയൻ പാമ്പ് ഇരുവരെയും കടിച്ചത്. ഇന്നലെ ചികിത്സയെല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി അധികൃതർ അവന് ഇഷ്ടപ്പെട്ട ഫുട്ബാളും മെസിയുടെ പേരുള്ള ജഴ്സിയും സമ്മാനിച്ചു. അവൻ മനസ് തുറന്ന് ചിരിച്ചത് അപ്പോഴാണ്. പത്ത് ദിവസത്തിന് ഇപ്പുറം അത്രയും മനോഹരമായ ചിരി.

പന്ത് കൈയിലെടുത്തപ്പോഴും അവൻ കുഞ്ഞനുജനെ ഓർത്തുകാണും. എന്നും കൂടെ കളിക്കുന്നത് അവനായിരുന്നല്ലോ. വീട്ടിൽ അടുത്തദിവസങ്ങളിൽ അഞ്ചിലേറെ പാമ്പുകളെ കണ്ടതോടെ, തത്കാലം കൊരട്ടിയിലെ ബന്ധു വീട്ടിലേക്കാണ് കൊടകര കോടാലി സ്വദേശികളായ സിൽജോ - ജോൺസി ദമ്പതികളും മകനും മടങ്ങിയത്.

അടുത്ത ദിവസങ്ങളിൽ ആശുപത്രിയിൽ പരിശോധനയ്ക്ക് പോകാനുള്ള സൗകര്യവും കണക്കിലെടുത്തു. വീണ്ടും വീണ്ടും പാമ്പിനെ കണ്ടതിനാൽ വനപാലകരുടെ നേതൃത്വത്തിൽ കോടാലിയിലെ വീടും പരിസരവും ശുചീകരിച്ചു. എന്നിട്ടും പാമ്പിനെ കണ്ടതോടെയാണ് ഭീതിയായത്. വീടിനകത്തെ ശുചിമുറിയിലെ പൊട്ടിയ ടൈൽ മാറ്റി. വീടിനകത്ത് തറയിൽ വെള്ളത്തിൽ കിടനാശിനി കലർത്തി ഒഴിച്ചു. ഇതിന്റെ രൂക്ഷമായ ഗന്ധം കുറയുന്ന മുറയ്ക്കാകും വീട്ടിലേക്ക് മടങ്ങുക. രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ ഡോക്ടർമാർ കുഞ്ഞനുജന്റെ മരണവിവരം അറിയിച്ചത്.