വിജയ് കിംഗ് / കിംഗ് മേക്കർ, മുതലമൈച്ചർ പദവി നേടുമെന്ന് ദളപതി

Friday 01 May 2026 12:23 AM IST

ചെന്നൈ:ചില എക്സിറ്റ് പോളുകൾ നൽകുന്ന സ‌‌ൂചനകളുടെ ചുവടു പിടിച്ച്

എം.ജി.ആറിനു ശേഷം തമിഴ്നാട് ഭരിക്കുന്ന 'മുതലമൈച്ചർ" ആയി വിജയ് മാറുമെന്ന തരത്തിൽ പ്രചാരണം ശക്തമായി.

. ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാൽ വിജയ് യുടെ ടി.വി.കെ നിർണ്ണായക ശക്തിയാകും.

ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളാണ് ടി.വി.കെയ്ക്ക് 98 മുതൽ 120 വരെ സീറ്റുകൾ പ്രവചിച്ചത്. ഡി.എം.കെ മുന്നണിക്ക് 92 മുതൽ 110 വരെ സീറ്റുകളെന്നും പ്രവചനം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് ഏറ്റവും കൂടുതൽ പിന്തുണയുള്ള സ്ഥാനാർത്ഥിയായി. 37% പേരുടെ പിന്തുണയാണ് ലഭിച്ചത്. സ്റ്റാലിന് 35 ശതമാനവും. ആദ്യമായാണ് സ്റ്റാലിനെ മറികടന്ന് വിജയ് ഒന്നാമതാകുന്നത്. കാമാഖ്യ അനാലിസിസ് പ്രകാരം ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല.

മറ്റ് സർവേകളിൽ അഞ്ചെണ്ണത്തിൽ ഡി.എം.കെയും രണ്ടെണ്ണത്തിൽ എൻ.ഡി.എയും അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. ടി.വി.കെയ്ക്ക് 26 സീറ്റിൽ കൂടുതൽ കിട്ടുമെന്ന് പ്രവചിക്കുന്നുമില്ല.

അനുകൂല ഘടകങ്ങൾ

1 താരപരിവേഷം: തല്ലിപ്പൊളി സിനിമകൾ പോലും വിജയ് നായകനെന്ന കാരണത്താൽ യുവജനങ്ങൾ വിജയിപ്പിക്കാറുണ്ട്

2 ഭരണ വിരുദ്ധ വികാരം: ഡി.എം.കെ ഭരണം അഴിമതി നിറഞ്ഞതാണെന്ന പൊതുവികാരം.

3 മാറ്റം വേണം : മൂന്നാമതൊരു കക്ഷി ഭരിക്കട്ടെയെന്ന പൊതുവികാരം

4 ജെൻസിതരംഗം:പുതിയ തലമുറ വിജയ്‌ക്കൊപ്പം. 18 നും 19 നും ഇടയിൽ പ്രായമുള്ളവരിൽ 68 ശതമാനം പേരും, 20- 29 വിഭാഗത്തിൽ 59 ശതമാനവും 30 - 39ൽ 45 ശതമാനവും പിന്തുണയ്ക്കുന്നതായി സർവേകൾ.

തുടങ്ങി ചർച്ചകൾ

ആർക്കും ഭൂരിപക്ഷം കിട്ടാതിരിക്കുകയാണെങ്കിൽ വിജയ്‌യെ ഒപ്പം കൂട്ടി ഡി.എം.കെ സർക്കാരിനെ താഴെയിറക്കാൻ അണ്ണാ ഡി.എം.കെ നേതൃത്വം അനൗപചാരിക ചർച്ചകൾ തുടങ്ങിയതായി സൂചന.