ബംഗാളിലെ 15 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ്, ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിംഗ്. ഏപ്രിൽ 29ന് നടന്ന തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ക്രമക്കേടുകളെ തുടർന്ന് വോട്ടെടുപ്പ് അസാധുവാക്കിയതിനാൽ മേയ് രണ്ടിന് ഈ 15 ബൂത്തുകളിൽ വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം.
ശനിയാഴ്ച രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു വരെയാകും വോട്ടെടുപ്പ്.
റിട്ടേണിംഗ് ഓഫീസർമാരുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും റിപ്പോർട്ടിനെ തുടർന്നാണ് ഏപ്രിൽ 29ന് ഈ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയത്. 1951ലെ ജനപ്രാതിനിദ്ധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ബി.ജെ.പി, സി.പി.എം സ്ഥാനാർത്ഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ജഹാംഗീർ ഖാന്റെ സ്വാധീന മേഖലകളിൽ വ്യാപക ക്രമക്കേടുകൾ നടന്നതായാണ് ബി.ജെ.പി പരാതിപ്പെട്ടത്. പരാതിയെ തുടർന്ന് ഫൽത്തയിലെ ചിലയിടങ്ങളിൽ വോട്ടെടുപ്പ് താത്കാലികമായി നിറുത്തിവച്ചിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്രിമം നടന്നതായി വ്യക്തമായാൽ റീപോളിംഗ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.