വോട്ടെണ്ണലിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ: തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ, ഹർജി നാളെ പരിഗണിക്കും
കൊൽക്കത്ത : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് കേന്ദ്ര സർക്കാർ ജീവനക്കാരെെ നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിന് കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിംഗ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് തൃണമൂൽ കോടതിയെ സമീപിച്ചത്. ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശനിയാഴ്ച അടിയന്തരമായി പരിഗണിക്കാനായി മാറ്റി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാൻഡ് ബുക്കിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്നും പശ്ചിമ ബംഗാളിൽ മാത്രമാണ് ഈ രീതി നടപ്പാക്കുന്നതെന്നും തൃണമൂൽ ആരോപിച്ചു. വോട്ടെണ്ണലിന് കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകുമെന്നും തൃണമൂൽ വാദിച്ചു. എന്നാൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് കൽക്കട്ട കോടതി വ്യക്തമാക്കിയിരുന്നു.