ജനഹൃദയങ്ങളിലെ കമ്മ്യൂണിസ്റ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ
കാസർകോട്: നിഷ്‌കളങ്കമായ പൊതുപ്രവർത്തന പാരമ്പര്യം ഉയർത്തിപിടിച്ചാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും കന്നിക്കാരനായി സി.പി.ഐ മുൻ ജില്ലാ സെക്രട്ടറിയും നിലവിൽ ദേശീയസമിതി അംഗവുമായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ നിയമസഭയിൽ എത്തുന്നത്. രാവണീശ്വരം മാക്കിയിലെ സാമ്പത്തികമായി അത്ര ഭദ്രമല്ലാതിരുന്ന കുടുംബത്തിലാണ് ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ ജനനം. 1957ൽ ഇ.എം.എസ് മന്ത്രിസഭയെ അട്ടിമറിച്ച വിമോചന സമരത്തിൽ പങ്കെടുത്ത അച്ഛന്റെ വഴികളിൽ നിന്നു മാറി സഞ്ചരിച്ച മകൻ ഗോവിന്ദൻ കമ്മ്യൂണിസ്റ്റായി മാറുകയായിരുന്നു.
പാർട്ടിയിലേക്ക് കൈപിടിച്ചത് എ.ഐ.ടി.യു.സി നേതാവ് കെ.വി. കൃഷ്ണനാണ്. ഇദ്ദേഹമാണ് ഗോവിന്ദനിലെ മനുഷ്യനെയും രാഷ്ട്രീയത്തെയും കണ്ടെത്തുന്നത് 'ചെരിപ്പിടാത്ത യുവ നേതാവ്' എന്ന് ഒരിക്കൽ ഗോവിന്ദനെ മുൻമന്ത്രിയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരൻ വിശേഷിപ്പിച്ചിരുന്നു. ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴും ബസിൽ മാത്രം യാത്ര ചെയ്തു സംഘടന വളർത്തിയ നേതാവ്. കുടുംബത്തിന്റെ കഷ്‌ടപ്പാടുകൾക്കിടയിൽ സർക്കാർ ജോലി ലഭിച്ചു. കുടുംബത്തിനു മുകളിൽ പാർട്ടിയെക്കണ്ട് ജോലി രാജിവെച്ചു. ബി.എ ഇക്കണോമിക്സും എൽ.എൽ.ബിയും നേടി കുറച്ചുകാലം കാഞ്ഞങ്ങാട് ബാറിൽ പ്രാക്ടീസ് ചെയ്തെങ്കിലും പാർട്ടി നിർദേശത്തെ തുടർന്ന് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറി.
എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 മുതൽ 2022 വരെ 3 തവണ സി.പി.ഐ ജില്ലാ സെക്രട്ടറി. സി.പി.ഐ സംസ്‌ഥാന കൗൺസിൽ അംഗം, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, അഖിലേന്ത്യാ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.