നിയമസഭ തിരഞ്ഞെടുപ്പ് പൊടിപടലങ്ങൾ അടങ്ങാതെ കൊട്ടാരക്കര മണ്ഡലം

Friday 08 May 2026 12:05 AM IST

കൊട്ടാരക്കര: നിയമസഭ തിരഞ്ഞെടുപ്പി​ന്റെ ഫലമറിഞ്ഞ് ദി​വസങ്ങൾ കഴി​ഞ്ഞി​ട്ടും കൊട്ടാരക്കരയിൽ മുന്നണികൾക്കുള്ളിൽ പുകച്ചിൽ തുടരുന്നു, ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ വിജയിച്ചത് 1012 വോട്ടി​നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ ആയി​രുന്നു ഭൂരിപക്ഷം. ബി.ജെ.പിക്ക് വോട്ടുകുറഞ്ഞതും ആരോപണങ്ങൾക്ക് ഇട നൽകുന്നു. എൻ.എസ്.എസ് പരസ്യമായ നിലപാടെടുത്ത് കെ.എൻ.ബാലഗോപാലിനെ തോൽപ്പിക്കാനിറങ്ങിയെങ്കിലും ഫലമുണ്ടായി​ല്ല.

പി.ഐഷാപോറ്റി ഭൂരിപക്ഷം (യു.ഡി.എഫ്)

 കൊട്ടാരക്കര നഗരസഭ: 1150

 മൈലം ഗ്രാമപഞ്ചായത്ത്: 433

 ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്: 1887

കെ.എൻ.ബാലഗോപാൽ ഭൂരിപക്ഷം (എൽ.ഡി.എഫ്)

 കുളക്കട ഗ്രാമപഞ്ചായത്ത്: 576

 നെടുവത്തൂർ ഗ്രാമപഞ്ചായത്ത്: 612

 കരീപ്ര ഗ്രാമപഞ്ചായത്ത്: 1367

 എഴുകോൺ ഗ്രാമപഞ്ചായത്ത്: 736

 വെളിയം ഗ്രാമപഞ്ചായത്ത്:1241

ചർച്ചയിൽ എഴുകോൺ, മൈലം, കൊട്ടാരക്കര

കോൺഗ്രസ് ഭരിക്കുന്ന എഴുകോൺ ഗ്രാമപഞ്ചായത്തിൽ 736 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ.എൻ.ബാലഗോപാലിന് ലഭിച്ചത്. ഇത് കോൺഗ്രസിൽ കലാപത്തിന് വഴിതെളിച്ചു. യു.ഡി.എഫ് എഴുകോൺ മണ്ഡലം ചെയർമാൻ ബിജു ഫിലിപ്പ് കഴിഞ്ഞദിവസം സ്ഥാനം രാജിവച്ചു. കോൺഗ്രസ് പഞ്ചായത്തംഗം ബിജു പണിക്കർ മറ്റ് ചില കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം പരസ്യമായി ഉന്നയിച്ചിട്ടുമുണ്ട്. കോൺഗ്രസിനുള്ളിൽ പ്രശ്നം ഗൗരവമായി നിലനിൽക്കുകയാണ്. അതേ സമയം മൈലം പഞ്ചായത്തിൽ സി.പി.എമ്മിലെ പ്രശ്നങ്ങളാണ് വോട്ടുചോർച്ച ഉണ്ടാക്കിയതെന്ന് ആരോപണമുയർന്നു. പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനാണ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് സമയത്തും പരിഹരിക്കപ്പെട്ടിരുന്നില്ല.

എൽ.ഡി.എഫ് ഭരിക്കുന്ന കൊട്ടാരക്കര നഗരസഭയിൽ 1150 വോട്ടുകളാണ് ഐഷാപോറ്റിയുടെ ഭൂരിപക്ഷം. 750 കോടി രൂപയുടെ വികസന പദ്ധതികളാണ് നഗരസഭ പ്രദേശത്ത് കെ.എൻ.ബാലഗോപാൽ കൊണ്ടുവന്നത്. കൊട്ടാരക്കരയിൽ സജീവമായി ഇടപെടുകയും ചെയ്തു. എന്നിട്ടും പിന്നിൽ പോയത് ചില നേതാക്കളുടെ ചേരിതിരിവുകൊണ്ടാണെന്ന് ആരോപണമുണ്ട്. കരീപ്ര, വെളിയം പഞ്ചായത്തുകളിൽ ഭൂരിപക്ഷമുണ്ടെങ്കിലും പ്രതീക്ഷിച്ചതിന്റെ പകുതിപോലും എത്തിയിട്ടില്ല. ഇതും ഗൗരവമായി പരിശോധിക്കുന്നുണ്ട്.