കനത്ത പോരാട്ടത്തിലും സീറ്റ് നിലനിർത്തി സണ്ണി ജോസഫ്
കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മത്സരത്തിനിറങ്ങിയപ്പോൾ പേരാവൂരിൽ പോരാട്ടം കനക്കുകയായിരുന്നു. വോട്ടെണ്ണാൻ തുടങ്ങിയപ്പോൾ കെ.കെ ശൈലജ ഇടയ്ക്ക് മുന്നിലെത്തിയെങ്കിലും സണ്ണി ജോസഫ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. 14,453 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇക്കുറി സണ്ണി ജോസഫ് ജയിച്ചു കയറിയത്. നാലാം തവണയാണ് സണ്ണി പേരാവൂരിൽ മത്സരരംഗത്തിറങ്ങുന്നത്.
മണ്ഡലത്തിലെ വോട്ടർമാർ തന്നെ കൈവിടില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരുന്ന വികസന പ്രവർത്തനങ്ങൾ തുടരുമെന്നും ജനങ്ങളുമായി ചേർന്ന് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത പ്രശ്നങ്ങൾ, ഉന്നത വിദ്യാഭ്യാസം, മനുഷ്യ -വന്യ ജീവി സംരക്ഷണം, കാർഷിക മേഖല എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ, ജില്ലാ പഞ്ചായത്തംഗം, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ കോടതികളിൽ അഭിഭാഷകനായിരുന്നു.
സണ്ണി ജോസഫ് (76,140), കെ.കെ ശൈലജ (61,687), ബി .ഡി.ജെ.എസിലെ പൈലി വാത്യാട്ട് (8020) എന്നിങ്ങനെയാണ് വോട്ട് നില. 1,47,328 പേരാണ് വോട്ട് ചെയ്തത്. 2021ൽ 66,706 വോട്ടായിരുന്നു സണ്ണി ജോസഫിനു ലഭിച്ചിരുന്നത്. 9,434 വോട്ടാണ് ഇക്കുറി അധികം നേടാനായത്. സി.പി.എമ്മിലെ കെ.വി. സക്കീർ ഹുസൈൻ 63,534 വോട്ടും നേടി. 1,847 വോട്ടിന്റെ കുറവാണ് സി.പി.എമ്മിനുണ്ടായത്. കെ.കെ ശൈലജയെ പോലെ കരുത്തനായൊരു നേതാവിനെ കൊണ്ടുവന്നിട്ടും സി.പി.എമ്മിന് പേരാവൂരിൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.