കടുത്ത ചൂടിനാശ്വസം; പെയ്തിറങ്ങിയത് റെക്കോർഡ് മഴ
കോഴിക്കോട്: കടുത്ത ചൂടിൽ വെന്തുരികിയ ജില്ലയ്ക്ക് ആശ്വാസമായി പെയ്തിറങ്ങിയത് റെക്കോർഡ് മഴ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് ജില്ലയിൽ 32 ശതമാനം അധികമഴയാണ് പെയ്തത്. മാർച്ച് ഒന്നു മുതൽ ഇന്നലെ വരേയുള്ള കണക്കാണിത്. വടക്കൻ കേരളത്തിൽ മഴ അതിശക്തമായിരുന്നു. 155.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 206.2 മില്ലി മീറ്റർ മഴ ലഭിച്ചു. ഇതിൽ 80 ശതമാനവും പെയ്തത് കഴിഞ്ഞ ദിവസങ്ങളിലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് ജില്ല. 50 ശതമാനം അധിക മഴ പെയ്ത മാഹിയാണ് ഒന്നാം സ്ഥാനത്ത്. കണ്ണൂർ, കാസർകോട്, പത്തനംതിട്ട അധിക മഴ രേഖപ്പെടുത്തിയത്. 198.1 ശതമാനം മഴ ലഭിക്കേണ്ട കേരളത്തിൽ 161.8 ശതമാനം മഴ ലഭിച്ചിട്ടുണ്ട്. അതിനാൽ മഴയുടെ കുറവില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. മഴ ശക്തമായി പെയ്തിട്ടും പകൽ ചൂട് കുറഞ്ഞിട്ടില്ല. രാവിലേയും ഉച്ചയ്ക്കുമടക്കം കനത്ത ചൂടാണുള്ളത്.
മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
മരക്കൊമ്പുകൾ വീഴുകയോ മറ്റേതെങ്കിലും കാരണങ്ങളാൽ വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാദ്ധ്യതയുള്ളതിനാൽ രാത്രി സമയങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം
പൊട്ടിവീണ വൈദ്യുത ലൈനുകളിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കമ്പികളുടെ അടുത്തുപോകുകയോ സ്പർശിക്കുകയോ ചെയ്യരുത്.
സർവീസ് വയർ, സ്റ്റേ വയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവ സ്പർശിക്കുന്നതും അപകടം
അപകടമോ അപകടസാദ്ധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം.
വൈദ്യുതി തകരാർ സംബന്ധിച്ച പരാതികൾ 9496001912 എന്ന നമ്പരിൽ വിളിച്ചോ വാട്ട്സ്ആപ്പ് സന്ദേശമായോ അറിയിക്കാം.
24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറും ലഭ്യമാണ്