റാന്നി : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13 വയസുള്ള പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തിയ യുവാവിനെ റാന്നി പൊലീസ് പിടികൂടി. വൈക്കം വിളയിൽ ലക്ഷം വീട്ടിൽ രാജേഷ് കുമാർ(34)ആണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബറിലാണ് പെൺകുട്ടിയുമായി രാജേഷ് പരിചയത്തിലായത്. തുടർന്ന് ചാറ്റ് ചെയ്യുകയും പെൺകുട്ടി അടിവസ്ത്രം ധരിച്ച ഫോട്ടോ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. ഇത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെൺകുട്ടി വിവരം പറഞ്ഞത്. തുടർന്ന് റാന്നി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാജേഷ് പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കി മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി. തുടർന്ന് പെൺകുട്ടിയെ ബന്ധപ്പെടുകയും ഭീഷണികൾ തുടരുകയും ചെയ്തു. പത്തനംതിട്ട സൈബർസെൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ഇയാൾ വീടുമായി വർഷങ്ങളായി അകന്നുകഴിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവായ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചത്. ഇയാളുടെ ഫോണിൽ ധാരാളം പെൺകുട്ടികളുടെ ഫോട്ടോകളും നാലോളം വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്ളതായി പൊലീസ് കണ്ടെത്തി. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ ബന്ധപ്പെട്ടിട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ.സിബി, പൊലീസ് ഉദ്യോഗസ്ഥരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |