യുദ്ധം അവസാനിക്കുന്നു എന്ന് പുട്ടിൻ
മോസ്‌കോ: യുക്രെയിൻ യുദ്ധം അവസാനിക്കാറായി എന്ന് കരുതുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മോസ്കോയിൽ വിജയ ദിന പരേഡിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന കരാറിന് ധാരണയായ ശേഷമേ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി താൻ നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകൂ. മുൻ ജർമ്മൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡർ മദ്ധ്യസ്ഥത വഹിക്കാമെങ്കിൽ യൂറോപ്പുമായും ചർച്ച നടത്താമെന്നും പുട്ടിൻ പറഞ്ഞു. അതേസമയം സമാധാനത്തിലേക്കുള്ള പാത നീണ്ടതാണെന്ന് പുട്ടിന്റെ അടുത്ത വൃത്തങ്ങൾ പിന്നീട് പ്രതികരിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടൽ തുടരുന്നുണ്ടെങ്കിലും യുക്രെയിനിൽ തങ്ങൾ പിടിച്ചെടുത്ത പ്രദേശം വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് റഷ്യ. യുക്രെയിനാകട്ടെ അതിന് തയ്യാറുമല്ല. എങ്കിലും പുട്ടിന്റെ പ്രതികരണം വന്നതോടെ പ്രതീക്ഷ പങ്കുവയ്ക്കുന്നവരും ഏറെയാണ്.
യുക്രെയിനിൽ 3 മരണം
വിജയ ദിനം (ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികം) പ്രമാണിച്ച് വെടിനിറുത്തൽ നടപ്പാക്കിയിട്ടും യുക്രെയിനിലെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ, ഷെൽ ആക്രമണങ്ങളുണ്ടായി. മൂന്ന് പേർ കൊല്ലപ്പെട്ടു. യുക്രെയിൻ തങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യയും അവകാശപ്പെട്ടു. യു.എസ് ഇടപെട്ട് നടപ്പാക്കിയ മൂന്ന് ദിവസത്തെ വെടിനിറുത്തൽ ഇന്ന് അവസാനിക്കും.